Kerala Rain Alert: മധ്യകേരളത്തിൽ വേനൽമഴ എത്തിയേ, കൂടെ ഇടിമിന്നലും; തെക്കൻ ജില്ലകളിൽ എന്ന്?
Kerala Rain Alert: മഴ ലഭിക്കുമെങ്കിലും ചൂട് കുറഞ്ഞേക്കില്ലെന്നാണ് വിലയിരുത്തൽ. മഴക്കാലത്തും ഉഷ്ണതരംഗങ്ങൾ രൂപമെടുക്കുന്നുണ്ടെന്നും നല്ല രീതിയില്‍ വേനല്‍മഴ കിട്ടിയായലും അസഹ്യമായ ചൂട് അനുഭവപ്പെടുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

പ്രതീകാത്മക ചിത്രം
കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ എത്തി. എറണാകുളം, കൊച്ചി, കോട്ടയം, ഇടുക്കി തുടങ്ങി മധ്യകേരളത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ആലുവയിലും ഇടുക്കിയിലും ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു. ചിലയിടങ്ങിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വരുംമണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യകേരളത്തിൽ മഴ ലഭിച്ചുവെങ്കിലും തെക്ക, വടക്കൻ ജില്ലകളിൽ ചൂട് ഉയരുകയാണ്. ഏപ്രിൽ 21 വരെ എല്ലാ ജില്ലകളിലും നേരിയ മഴ സാധ്യത മുൻനിർത്തി ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 22, 23 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അതേസമയം, മഴ ലഭിക്കുമെങ്കിലും ചൂട് കുറഞ്ഞേക്കില്ലെന്നാണ് വിലയിരുത്തൽ. മഴക്കാലത്തും ഉഷ്ണതരംഗങ്ങൾ രൂപമെടുക്കുന്നുണ്ടെന്നും നല്ല രീതിയില്‍ വേനല്‍മഴ കിട്ടിയായലും അസഹ്യമായ ചൂട് അനുഭവപ്പെടുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഇടിമിന്നൽ ജാഗ്രത നിർദേശം
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ലെന്നും മുന്നറിയിപ്പ് നൽകി.