Kerala Weather Update: കൊടുംചൂടിൽ വലഞ്ഞ് കേരളം, പേടിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികള്‍, കൂടുതൽ ഈ ജില്ലകളിൽ….
High UV Index Warning Issued: അൾട്രാവയലറ്റ് സൂചിക ആറ് മുതൽ 7 വരെ മഞ്ഞ അലർട്ടും എട്ട് മുതൽ ഒമ്പത് വരെ ഓറഞ്ച് അലർട്ടും 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടുമാണ് നല്കുന്നത്. 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിൽ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. വരുംദിവസങ്ങളിൽ ഒരു ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടില്ല. ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അൾട്രാവയലറ്റ് സൂചിക ആറ് മുതൽ 7 വരെ മഞ്ഞ അലർട്ടും എട്ട് മുതൽ ഒമ്പത് വരെ ഓറഞ്ച് അലർട്ടും 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടുമാണ് നല്കുന്നത്.
14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്. മൂന്നാറിൽ രേഖപ്പെടുത്തിയ അൾട്രാവയലറ്റ് സൂചിക എട്ടാണ്. മൂന്നാറിൽ ഓറഞ്ച് അലർട്ടാണ്. അതേസമയം കോന്നി, ചെങ്ങന്നൂർ, മാനന്തവാടി, ചങ്ങനാശേരി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: ആശ്വാസ മഴയ്ക്ക് സാധ്യത? പക്ഷേ ചൂടിന് ശമനമില്ല; ഇന്നത്തെ കാലാവസ്ഥ
അൾട്രാവയലറ്റ് മുന്നറിയിപ്പ്
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.