Kochi Metro: കൊച്ചിയുടേത് ‘കൊച്ചു’ മെട്രോയല്ല; അങ്കമാലി വരെയെത്തും; ആദ്യ പണി തുടങ്ങി
Kochi Metro Third Line Updates: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മണ്ണ് പരിശോധനയ്ക്കും ഭൂപ്രകൃതി സർവേയ്ക്കുമായി ലാൻഡ് മാർക്കിംഗ് പ്രോസസ് ആരംഭിച്ചു. അങ്കമാലി വരെയുള്ള മൂന്നാമത്തെ മെട്രോ പാതയുടെ ഡിപിആർ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് നടപടി

Kochi Metro
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സിസ്ട്ര എംവിഎ കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മണ്ണ് പരിശോധനയ്ക്കും ഭൂപ്രകൃതി സർവേയ്ക്കുമായി ലാൻഡ് മാർക്കിംഗ് പ്രോസസ് ആരംഭിച്ചു. ആലുവ മുതൽ കൊച്ചി വിമാനത്താവളം വഴി അങ്കമാലി വരെയുള്ള മൂന്നാമത്തെ മെട്രോ പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ‘മാര്‍ക്കിങ്’ തല്‍ക്കാലത്തേക്ക് മാത്രമാണ്. സര്‍വേയും മണ്ണ് പരിശോധനയും പൂര്‍ത്തിയായതിന് ശേഷം അത് നീക്കം ചെയ്യുമെന്ന് കെഎംആര്‍എല്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അങ്കമാലി ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ പഠനം പുരോഗമിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ കല്ലിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. മണ്ണിന്റെ സ്വഭാവം ഉള്‍പ്പെടെ പഠനവിധേയമാക്കും. സിസ്ട്ര എംവിഎ കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഏപ്രിലില്‍ 1.3 കോടി രൂപയുടെ ഡിപിആര്‍ കരാര്‍ കെഎംആര്‍എല്‍ നല്‍കിയിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. ഡിപിആര്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്.
പദ്ധതി വിഭാവനം-റൂട്ട് മാപ്പ്
- ആലുവ
- അകപ്പറമ്പിനടുത്തുള്ള അലീന വളവ്
- കരിയാട്-എയർപോർട്ട്-മട്ടൂർ റോഡ്
- എയര്‍പോര്‍ട്ട്
- അങ്കമാലി-എയര്‍പോര്‍ട്ട് റോഡ്
- അങ്കമാലി എംസി റോഡ്
- എൻഎച്ച് 544ൽ തൃശ്ശൂർ ഭാഗത്തേക്ക് ഏകദേശം 2 കിമീ
പൊതുജനാഭിപ്രായം കൂടി തേടി ഡിപിആര്‍ അന്തിമമാക്കുമെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. 17.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു എലിവേറ്റഡ് ട്രാക്ക് (ഭൂഗര്‍ഭപാത) നിര്‍മ്മിക്കാനാണ് നീക്കം. മൂന്നാം ഘട്ട പാതയുടെ നീളം, അലൈന്‍മെന്റ്, സ്റ്റേഷനുകളുടെ എണ്ണം ഡിപിആര്‍ പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാകും.
അതിനിടെ, കലൂര്‍ സ്റ്റേഡിയത്തില്‍ നിനന് കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിലെ അഞ്ച് സ്റ്റേഷനുകളിലേക്ക് 2026 ജൂണില്‍ സര്‍വീസ് ആരംഭിച്ചേക്കും. മറ്റ് സ്റ്റേഷനുകളിലേക്ക് ഡിസംബറിന് മുമ്പ് സര്‍വീസ് ആരംഭിക്കാനാണ് നീക്കം. ഇതോടെ മെട്രോ യാത്രക്കാരുടെ എണ്ണം കൂടുതല്‍ വര്‍ധിക്കും. പിങ്ക് ലൈന്‍ എന്നറിയപ്പെടുന്ന രണ്ടാം ഘട്ടം 11.2 കി.മീ ദൂരത്തിലാണ് വരുന്നത്. ഏകദേശം 1957 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.