Kochi Traffic Update: ഇന്നും നാളെയും രാത്രി കൊച്ചി വഴി പോകുന്നവർ ശ്രദ്ധിക്കുക, ഗതാഗത നിയന്ത്രണമുണ്ട്… ക്രമീകരണങ്ങൾ ഇങ്ങനെ..
Kochi Night Traffic Diversions In City Today And Tomorrow: കഴിഞ്ഞ ആഴ്ച ഡെക്ക് സ്ലാബിന്റെ ഡീ-ഷട്ടറിംഗ് ജോലികൾ നടക്കുന്നതിനിടെ നിർമാണ സ്ഥലത്തുനിന്ന് ഇരുമ്പ് കഷണം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വീണ് യുവതിക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് പൊതുജനങ്ങൾക്കിടയിൽ ഉയർന്ന ആശങ്ക കണക്കിലെടുത്ത് കെഎംആർഎൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും നിർമാണ കരാറുകാരായ 'അഫ്കോൺസ് ഇൻഫ്രാസ്ട്രക്ച്ചറിന്' സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.

പ്രതീകാത്മക ചിത്രം
കൊച്ചി: പാലാരിവട്ടത്തുണ്ടായ അപകടത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട (കാക്കനാട് ഇൻഫോപാർക്ക് പാത) നിർമാണ പ്രവർത്തനങ്ങൾ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ പുനരാരംഭിച്ചു. ഇതിനോടനുബന്ധിച്ച് ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്നതിനാൽ ഇന്നും നാളെയും തീയതികളിൽ രാത്രി സമയങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് നിയന്ത്രണം. പാലാരിവട്ടം എസ്എൻ ജംക്‌ഷൻ ഭാഗത്തുനിന്നു കലൂർ ഭാഗത്തേക്കും, തിരിച്ച് കലൂരിൽനിന്ന് ഇടപ്പള്ളി ഭാഗത്തേക്കുമാണ് നിയന്ത്രണങ്ങളുണ്ടാകുക.
ബദൽ പാതകൾ
ഇടപ്പള്ളി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പാലാരിവട്ടം എസ്എൻ ജംക്‌ഷനിൽനിന്ന് ഇടത്തോക്കു തിരിഞ്ഞ് തമ്മനം – വൈറ്റില റോഡിലൂടെ കലൂർ സ്റ്റേഡിയം വഴിയോ, കലൂർ–കതൃക്കടവ് റോഡ് വഴിയോ കലൂർ / എറണാകുളം ഭാഗത്തേക്ക് പോകണം. കലൂർ ഭാഗത്തുനിന്ന് ഇടപ്പള്ളിക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജംക്‌ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് കലൂർ–എളമക്കര–പേരണ്ടൂർ റോഡ് വഴിയോ, ദേശാഭിമാനി ജംക്‌ഷനിൽനിന്ന് കറുകപ്പിള്ളി-എളമക്കര വഴിയോ പാലാരിവട്ടം / ഇടപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്.
അപകടത്തിന് പിന്നാലെ കടുത്ത സുരക്ഷാ നിർദേശങ്ങൾ
കഴിഞ്ഞ ആഴ്ച ഡെക്ക് സ്ലാബിന്റെ ഡീ-ഷട്ടറിംഗ് ജോലികൾ നടക്കുന്നതിനിടെ നിർമാണ സ്ഥലത്തുനിന്ന് ഇരുമ്പ് കഷണം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വീണ് യുവതിക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് പൊതുജനങ്ങൾക്കിടയിൽ ഉയർന്ന ആശങ്ക കണക്കിലെടുത്ത് കെഎംആർഎൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും നിർമാണ കരാറുകാരായ ‘അഫ്കോൺസ് ഇൻഫ്രാസ്ട്രക്ച്ചറിന്’ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി, ആവശ്യമായ മുൻകരുതലുകൾ ഉറപ്പാക്കിയ ശേഷമാണ് ഇപ്പോൾ അഫ്കോൺസിന് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) കെഎംആർഎൽ കൈമാറിയത്.
മഴക്കാല മുന്നൊരുക്കങ്ങളും അധിക സുരക്ഷയും
ഉയരത്തിലുള്ള ജോലികൾ നടക്കുമ്പോൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടമുണ്ടാകാതിരിക്കാൻ പ്രത്യേക സംരക്ഷണ വലയങ്ങൾ ഒരുക്കിയിട്ടുണ്ട്. ശക്തമായ കാറ്റും മഴയും മുന്നിൽക്കണ്ട് താൽക്കാലിക ഘടനകളും ബാരിക്കേഡുകളും ശക്തിപ്പെടുത്തി. വെള്ളക്കെട്ട് ഒഴിവാക്കാൻ അധിക ഡ്രെയിനേജ് സംവിധാനവും ഒരുക്കുന്നുണ്ട്. രാത്രിയിലും മോശം കാലാവസ്ഥയിലും ദൃശ്യത ഉറപ്പാക്കാൻ ബാരിക്കേഡുകളിൽ അധിക റിഫ്ലക്‌ടറുകൾ സ്ഥാപിച്ചു. ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ ട്രാഫിക് വാർഡൻമാരെ വിന്യസിക്കും. കൂടാതെ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഓരോ സൈറ്റിലും ‘എമർജൻസി റെസ്പോൺസ് ടീമുകളെയും’ നിയോഗിച്ചിട്ടുണ്ട്.
English Summary
Kochi Metro Phase 2 construction work has resumed with enhanced safety protocols after being temporarily halted due to an accident where a falling iron piece injured a motorist. To facilitate the ongoing work and pipeline shifting, strict night traffic diversions have been implemented on the Kaloor-Palarivattom route on June 2 and 3 from 10 PM to 6 AM. T