Kochi Accident: ബസുകളുടെ മത്സരയോട്ടത്തിൽ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം; സംഭവം
Kochi Private Bus Accident: ഭക്ഷണവുമായി പോവുകയായിരുന്ന അബ്ദുൾ സലാമിനെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചിടുകയായിരുന്നു. ബിസ്മില്ല എന്ന ബസാണ് ഇടിച്ചത്. നിലത്തുവീണ സലാമിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയും ചെയ്തു. സംഭവത്തിൽ സ്ഥലത്ത് വച്ച് തന്നെ സലാമിന് മരണം സംഭവിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
കൊച്ചി: ബസുകളുടെ മത്സരയോട്ടത്തിൽ വീണ്ടും ബൈക് യാത്രക്കാരന് ദാരുണാന്ത്യം. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനാണ് ബസ് ബൈക്കിലിടിച്ച് മരിച്ചത്. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് ഇന്ന് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ സൗത്ത് കളമശേരിയിലാണ് ദാരുണമായ സംഭവം നടന്നത്.
ഭക്ഷണവുമായി പോവുകയായിരുന്ന അബ്ദുൾ സലാമിനെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചിടുകയായിരുന്നു. ബിസ്മില്ല എന്ന ബസാണ് ഇടിച്ചത്. നിലത്തുവീണ സലാമിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയും ചെയ്തു. സംഭവത്തിൽ സ്ഥലത്ത് വച്ച് തന്നെ സലാമിന് മരണം സംഭവിക്കുകയായിരുന്നു.
എറണാകുളത്ത് നിന്ന് കളമശേരി വഴി ആലുവയിലേക്ക് പോകുന്ന ബസാണ് സലാമിൻ്റെ മരണത്തിന് കാരണമായത്. സലാമിന്റെ ഇരുചക്ര വാഹനം ബസിൽ തട്ടി വീഴുന്നതും ബസ് തലയിലൂടെ കയറി ഇറങ്ങുന്നതും അടുത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രണ്ട് ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് ഒരു ജീവൻ പൊലിഞ്ഞത്. ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പത്തടിപ്പാലം മുതൽ കളമശേരി വരെ രണ്ട് ബസുകൾ മത്സരയോട്ടം നടത്തുകയായിരുന്നെന്നും ഇതിന് പിന്നാലെയാണ് അപകടം നടന്നതെന്നുമാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള അപകടങ്ങൾ നഗരത്തിൽ സ്ഥിരമാണ്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ മാസമാണ് ഗോവിന്ദ് എസ് ഷേണായി എന്ന പതിനെട്ടുകാരൻ സമാനമായ സാഹചര്യത്തിൽ സ്വകാര്യ ബസ് ഇടിച്ചു മരിച്ചത്.