Kollam: കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്‌ന്ന സംഭവം; ജില്ലാ കളക്ടർ വിളിച്ച് ചേർത്ത അടിയന്തര യോഗം ഇന്ന്
Kollam National Highway Collapse: അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിട്ടുണ്ട്. കരാർ കമ്പനിക്കെതിരെ പ്രദേശവാസികൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ഇടിഞ്ഞുതാഴ്ന്ന ദേശീയപാത
കൊല്ലം: കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത അടിയന്തര യോഗം ഇന്ന്. ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ, വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും പങ്കെടുക്കും.
എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കരാർ കമ്പനിയോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു. വിശദീകരണം തൃപ്തിയല്ലെങ്കിൽ കരാറുകാരനെതിരെ നടപടിയുണ്ടാകും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിക്കുന്നതാണ്.
ജില്ലയിൽ വിവിധയിടങ്ങളിൽ നിർമ്മാണം നടക്കുന്ന ഉയരം കൂടിയ ഭാഗങ്ങളിലെ സുരക്ഷയും യോഗം വിലയിരുത്തുന്നതാണ്. ഗതാഗതം തടസപ്പെട്ട ഭാഗത്തെ സംരക്ഷണ ഭിത്തികളുടെ ഉള്ളിലുള്ള മണൽ നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്. മണൽ പൂർണമായി നീക്കം ചെയ്ത ശേഷം മാത്രമായിരിക്കും ചതുപ്പ് പ്രദേശത്ത് തുടർ നിർമ്മാണ പ്രവർത്തനം തുടങ്ങുക.
ALSO READ: കൊല്ലത്ത് നിർമാണത്തിലുള്ള ദേശീയപാത ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങി
കഴിഞ്ഞ ദിവസം കടമ്പാട്ടുകോണം – കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്. സർവീസ് റോഡിലേക്ക് ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. ഇതോടെ സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്.
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിട്ടുണ്ട്. കരാർ കമ്പനിക്കെതിരെ പ്രദേശവാസികൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അശാസ്ത്രീയമായാണ് നിർമാണം നടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.