Kollam Hotel Attack: ദോശ കിട്ടാൻ വൈകി, പിന്നെ നടന്നത് വൻ തല്ലുമാല! ചായക്കട തല്ലിത്തകർത്ത് സംഘം
Kollam Sooranad Hotel Attack Incident: കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും പിന്നാലെ ആക്രമണം നടന്നെന്നുമാണ് പരാതിയിൽ പറയുന്നത്. കടയുടമ മനാഫ്, ഭാര്യ സീനത്ത് എന്നിവരെ ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരയും മറ്റും അടിച്ചു തകർത്തതായാണ് വിവരം.

പ്രതീകാത്മക ചിത്രം
കൊല്ലം: ദോശ നൽകാൻ വൈകിയതിനെ ചൊല്ലി ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് ചാടക്കട അടിച്ചുതകർത്തതിന് അറസ്റ്റിലായത്. ചക്കുവള്ളി– പുതിയകാവ് പ്രധാന പാതയോരത്ത് ശൂരനാട് കോയിക്കൽ ചന്തയിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും പിന്നാലെ ആക്രമണം നടന്നെന്നുമാണ് പരാതിയിൽ പറയുന്നത്. കടയുടമ മനാഫ്, ഭാര്യ സീനത്ത് എന്നിവരെ ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരയും മറ്റും അടിച്ചു തകർത്തതായാണ് വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഘർഷവും ഉടലെടുത്തു.
ALSO READ: മോഷണക്കുറ്റം ആരോപിച്ച് 12 കാരനെ കെട്ടിയിട്ട് മർദ്ദിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
പോലീസുമായിട്ടുള്ള സംഘർഷത്തിനിടെ അജി മറിഞ്ഞ് വീണ് തലയ്ക്ക് പരുക്കേറ്റു. ഇയാളെ പ്രദേശവാസികൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടാമത് മന്തി ചോറ് ചോദിച്ചു; വിദ്യാർഥികൾക്ക് മർദനം
കഴിഞ്ഞ ദിവസമാണ് മന്തി കടയിൽ രണ്ടാമതും ചോറ് ചോദിച്ചതിന് തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് നേരെ മർദനമുണ്ടായത്. ആക്കുളത്തെ ഹോട്ടലിലാണ് തൊഴിലാളികളും വിദ്യാർഥി സംഘവും തമ്മിൽ സംഘർഷമുണ്ടായത്. കുട്ടികളുടെ മാതാപിതാക്കളാണ് സംഭവവുമായി ബന്ധപ്പെട്ട് പേട്ട പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കടയിലെ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പാച്ചല്ലൂർ സ്വദേശികളായ ഹാജ, ആഷിക്, ആസിഫ്, ഹാരിഷ് എന്നിവർക്കാണ് മർദനമേറ്റത്. കുട്ടികൾ ഹാഫ് മന്തിയാണ് ഓർഡർ ചെയ്തിരുന്നത്. രണ്ടാമത് ചോറ് ചോദിച്ചപ്പോൾ ഹോട്ടലുകാർ തരില്ലെന്ന് പറഞ്ഞതായി വിദ്യാർഥികൾ പറയുന്നു. പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികൾ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാർ പൊതിരെ തല്ലികയും ചെയ്തു.
എന്നാൽ ഫുൾ മന്തിക്ക് മാത്രമേ അൺലിമിറ്റഡ് റൈസ് ഉള്ളൂവെന്ന് വിദ്യാർത്ഥികളെ നേരത്തേ അറിയിച്ചിരുന്നതായി ഹോട്ടൽ ജീവനക്കാരും പോലീസിനോട് പറഞ്ഞു. മർദനമേറ്റ വിദ്യാർഥികൾ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. മർദനമേറ്റവരിൽ മൂന്നുപേർ സഹോദരങ്ങളാണ്.
English Summary:
Kollam Sooranad Hotel Attacked Due To Delay of getting dosa. Police arrested two persons in this incident and investigation go on. Police file case against alleged assault on the shop owners and damage to property.