Kottayam Medical College Accident: ‘എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലേ’; പൊട്ടിക്കരഞ്ഞ് നവനീത്, കരഞ്ഞുതളർന്ന് നവമി; ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു
Kottayam Medical College Accident: ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങളാണ് ബിന്ദുവിന്റെ വീട് സാക്ഷ്യം വഹിച്ചത്.

Kottayam Medical College Accident
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സംസ്കാരം നടന്നത്. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങളാണ് ബിന്ദുവിന്റെ വീട് സാക്ഷ്യം വഹിച്ചത്.
അലമുറയിട്ട് കരയുന്ന നവനീതിനെയും നവമിയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പാടുപെട്ടു. ‘അമ്മാ…. എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലാമ്മാ…’ എന്ന നവനീതിന്റെ വാക്കുകൾ കേട്ടനിന്നവരുടെ കണ്ണുനനയിക്കുന്നതായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഉറക്കെ ഒന്ന് കരയാനാകാതെ തളർന്ന് കിടക്കുന്ന നവമിയും നാടിന് നൊമ്പരമായി. ബിന്ദുവിനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് വീട്ടിലേക്കെത്തിയത്. 11 മണിയ്ക്ക് നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ നടന്നപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു.
Also Read: ‘മന്ത്രി പോയിട്ട് എംഎൽഎ ആകാൻ പോലും അർഹതയില്ല, പറയിപ്പിക്കരുത്’; വീണ ജോർജിനെതിരെ ലോക്കൽ കമ്മറ്റി അംഗം
കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണു ബിന്ദു മരിച്ചത്. ഇതിനു പിന്നാലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.