KSRTC Courier: മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ 39 ഇനങ്ങൾ കെഎസ്ആർടിസി കൊറിയർ ചെയ്യില്ല; സുരക്ഷാകാരണങ്ങളെന്ന് വിശദീകരണം
KSRTC Courier Service Banned Products: കെഎസ്ആർടിസി കൊറിയർ സർവീസിൽ നിന്ന് 39 ഇനങ്ങൾക്കുള്ള നിരോധനം തുടരും. സുരക്ഷാപ്രശ്നങ്ങളാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

കെഎസ്ആർടിസി
കെഎസ്ആർടിസി കൊറിയർ സർവീസിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും ഉൾപ്പെടെ 39 ഇനങ്ങൾക്കുള്ള നിരോധനം തുടരുന്നു. ഇവയ്ക്കുള്ള നിരോധനം നീക്കണമെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നെങ്കിലും കെഎസ്ആർടിസി തയ്യാറായിട്ടില്ല. സുരക്ഷാപ്രശ്നങ്ങൾ കാരണമാണ് ഇവയെ നിരോധിത ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് അധികൃതർ വിശദീകരിച്ചു.
കെഎസ്ആർടിസി കൊറിയർ സേവനങ്ങൾക്കായി ആന്ധ്രാപ്രദേശ് ആസ്ഥാനമായ കമ്പനിയെ ചുമതലപ്പെടുത്തിയതിന് ശേഷമാണ് ഈ 39 ഇനങ്ങൾ നിരോധിച്ചത്. 2023 മധ്യത്തിൽ ആരംഭിച്ച കെഎസ്ആർടിസി കൊറിയർ വൻ വിജയമായിരുന്നു. രണ്ട് മാസം മുൻപ് വരെ സംസ്ഥാന സർക്കാരാണ് പൂർണമായി കൊറിയർ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ കൊറിയർ ചെയ്യാവുന്ന ഇനങ്ങൾക്ക് നിയന്ത്രണമില്ലായിരുന്നു. പിന്നീട് വേഗത്തിൽ കേടാവുന്ന മത്സ്യം, പച്ചക്കറികൾ തുടങ്ങിയവ നിരോധിച്ചു. ഇതിന് പിന്നാലെയാണ് മറ്റ് 37 ഇനങ്ങൾ കൂടി നിരോധിച്ചത്.
Also Read: SSK Fund: കേരളത്തിന് എസ്.എസ്.കെ ഫണ്ട് ലഭിച്ചു; 92. 41 കോടി രൂപ ആദ്യ ഗഡുവായി കിട്ടി
തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷാ ഉറപ്പാക്കുന്നതിനുമായാണ് നടപടിയെന്ന് കെഎസ്ആര്‍ടിസി പറയുന്നും. കൊറിയര്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അവതരിപ്പിച്ച പുതിയ സോഫ്റ്റ്‌വെയറിൻ്റെ ഭാഗമായി വരുത്തിയ മാറ്റങ്ങളാണെന്നും കെഎസ്ആർടിസി വിശദീകരിക്കുന്നുണ്ട്. മുൻപ് ഉണ്ടായിരുന്നതിനെക്കാൾ നടപടിക്രമങ്ങൾ ഇപ്പോൾ കെഎസ്ആർടിസി കൊറിയറിനുണ്ട്. ഉപഭോക്താക്കൾ സാധനത്തിൻ്റെ മൂല്യം അടക്കമുള്ള വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. പാഴ്സൽ സ്വീകരിക്കുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. ജീവനക്കാർക്ക് സ്വീകർത്താക്കളുടെ ഫോട്ടോ എടുക്കാനുള്ള ഓപ്ഷനുമുണ്ട്. ഇത് തട്ടിപ്പ് ഒഴിവാക്കാനാണെന്നാണ് വിശദീകരണം.
നിലവില്‍ കൊറിയര്‍ സേവനത്തിലൂടെ പ്രതിമാസം ശരാശരി 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് കെഎസ്ആർടിസിയ്ക്ക് ലഭിക്കുന്നത്. എറണാകുളം വൈറ്റില മൊബിലിറ്റി ഹബ് കൗണ്ടറാണ് ഏറ്റവുമധികം പണമുണ്ടാക്കുന്നത്. പ്രതിമാസം 30 ലക്ഷം രൂപയാണ് കെഎസ്ആർടിസി കൊറിയർ സർവീസിലൂടെ മൊബിലിറ്റി ഹബ് ഒരു മാസം നേടുന്ന വരുമാനം.