Jayarajan controversy: ബിജെപി നേതാക്കൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ
രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്നും ജയരാജൻ ആരോപിക്കുന്നു. വിഷയത്തിൽ മാധ്യമങ്ങൾക്ക് പ്രത്യേക ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

E P Jayarajan
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവാദത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ പരാതിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരായ എല്ലാ ആരോപണങ്ങൾക്ക് പിന്നിലും ഗൂഢാലോനയുണ്ടെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ശോഭാ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ കഴിഞ്ഞദിവസം ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. മൂവരും അപവാദപ്രചാരണം നടത്തിയെന്നായിരുന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാധ്യമങ്ങളിൽ കൂടി മാപ്പുപറയണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്നും ജയരാജൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശ പ്രകാരമാണ് ഇപി ജയരാജൻ നിയമനടപടികൾക്ക് തുടക്കമിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിഷയത്തിൽ മാധ്യമങ്ങൾക്ക് പ്രത്യേക ലക്ഷ്യമുണ്ടെന്നും കഴിഞ്ഞ ദിവസം ജയരാജൻ ആരോപിച്ചിരുന്നു.
വിഷയത്തിൽ മാധ്യമങ്ങൾക്ക് സന്തോഷമാണ് ലഭിക്കുന്നതെങ്കിൽ അത് നല്ലതാണെന്നും പ്രത്യേക ലക്ഷ്യത്തോടെ വ്യാജവാർത്ത നിർമ്മാണ കേന്ദ്രം പുറത്തുവിട്ട വിഷയമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടൊപ്പം ഇതിന് പിന്നിലെ അടിസ്ഥാനം സാമ്പത്തികമാണ്. ഇത്തരത്തിൽ വ്യക്തിഹത്യ ലക്ഷ്യം വെക്കുന്നവരുടെ ആളുകളുടെ ഉപകരണമായി മാധ്യമങ്ങൾ മാറരുതെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു.
സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഇപി ജയരാജൻ. ബിജെപി നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വിമർശനം സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ ഉപദേശം ഇരുകൈയും നീട്ടി താൻ സ്വീകരിക്കുന്നു. അദ്ദേഹം പറഞ്ഞത് എനിക്ക് മാത്രമല്ല എല്ലാവർക്കുമുള്ള ഉപദേശമാണ്. തെറ്റുപറ്റിയാൽ തിരുത്തി മുന്നോട്ട് പോകും.
തനിക്ക് ശോഭ സുരേന്ദ്രനെ നേരിട്ട് യാതൊരു പരിചയവുമില്ല. തൃശൂരിലോ ഡൽഹിയിലോ വെച്ച് ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, ജാവദേക്കർ ഇപി ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
മറ്റുപാർട്ടിയിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്നതിലാണ് അതൃപ്തി. ഓപ്പറേഷൻ താമര കേരളത്തിൽ നാളുകൾക്ക് മുമ്പേ ആരംഭിച്ചതാണ്. കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും പല ഉന്നത നേതാക്കളും ബിജെപിയിലേക്ക് എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവാദം ശക്തമായത്. അടുത്തിടെയാണ് ഓപ്പറേഷൻ താമരയുടെ ഭാഗമായി പത്മജ വേണുഗോപാലും അനിൽ ആന്റണിയും ബിജെപിയിൽ ചേർന്നത്.