Malappuram Clash Death: ബസ് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷം; ഒരാൾ മരിച്ചു, ഇയാൾ ഇരുപതോളം കേസുകളിൽ പ്രതി
Malappuram Edavannappara Clash: അബ്ദുൽ നാസറിനെ സജീം അലി കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് പരിക്കേല്പിക്കുകയും, ഇതിൽ പ്രകോപിതനായ അബ്ദുൾനാസർ തിരിച്ച് ആക്രമിക്കുകയും ചെയ്തു. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസിലെ പ്രതിയാണ് മരണപ്പെട്ട സജീം അലി.
മലപ്പുറം: എടവണ്ണപ്പാറയിൽ ബസ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റ് സജീം അലി (37) മരിച്ചു. കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിക്കുന്നത്. ഇക്കഴിഞ്ഞ 18ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എടവണ്ണപ്പാറ ബസ്സ്റ്റാൻഡ് പരിസരത്ത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിനുള്ളിലാണ് ആക്രമണം നടന്നത്.
സംഭവത്തിൽ പരിക്കേറ്റ മറ്റൊരു കൂട്ടാളി കൊളമ്പലം വള്ളിശ്ശേരി അബ്ദുൽ നാസറും (39) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സജീം അലിയെ മാറ്റി മറ്റൊരാളെ അബ്ദുൾനാസർ ജോലിക്ക് നിയമിച്ചതാണ് പ്രശ്നത്തിന് കാരണം. ഇത് ചോദ്യം ചെയ്തതതോടെ ഇരുവരും തമ്മിൽ ഏറ്റമുട്ടുകയായിരുന്നു.
അബ്ദുൽ നാസറിനെ സജീം അലി കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് പരിക്കേല്പിക്കുകയും, ഇതിൽ പ്രകോപിതനായ അബ്ദുൾനാസർ തിരിച്ച് ആക്രമിക്കുകയും ചെയ്തു. എന്നാൽ ആക്രമണത്തിൽ സജീം അലിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ALSO READ: താമരശ്ശേരി സംഘർഷം; വിവിധ വാർഡുകളിൽ ഇന്ന് ഹർത്താൽ, ആസൂത്രിത ആക്രമണമെന്ന് ഡിഐജി
അതേസമയം, എടവണ്ണപ്പാറയിൽ ഹോംഗാർഡിനെ ആക്രമിച്ച കേസ് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസിലെ പ്രതിയാണ് മരണപ്പെട്ട സജീം അലി. മിക്കവരെയും ഇയാൾ ബ്ലേഡ് കൊണ്ടാണ് അക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാലുപേരെ കൊണ്ടോട്ടി എഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് ചോദ്യം ചെയ്തു.
വിരലടയാളവിദഗ്ധരും ഫൊറൻസിക് വിഭാഗവും അടക്കം സംഭവം നടന്ന സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സുമയ്യയാണ് സജീം അലിയുടെ ഭാര്യ. മക്കൾ: മുഹമ്മദ് ഹാഫിൽ, മുഹമ്മദ് അൻഫിദ്, മുഹമ്മദ് അൻഷിദ്, ഫാത്തിമ ജന്ന. പോസ്റ്റ്മോർട്ടത്തിനുശേഷം കാമശ്ശേരി ജുമാമസ്ജിദിൽ കബറടക്കം നടക്കും.