Thamarassery Attack: താമരശ്ശേരി സംഘർഷം; വിവിധ വാർഡുകളിൽ ഇന്ന് ഹർത്താൽ, ആസൂത്രിത ആക്രമണമെന്ന് ഡിഐജി
Thamarassery Fresh Cut Attack: അറവ് ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധത്തിന് പരിഹാരം കണ്ടെത്താൻ അധികാരികൾക്ക് സാധിക്കാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങിയത്. ഫാക്ടറി പൂർണമായി അടച്ചുപൂട്ടണം എന്നാണ് നാട്ടുകാരും പ്രതിഷേധക്കാരും ആവശ്യപ്പെടുന്നത്.
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടെയിൽ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് വിവിധ വാർഡുകളിൽ ഇന്ന് ഹർത്താൽ. അമ്പായത്തോടുള്ള ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കാണ് പ്രതിഷേധകാർ പ്രകടനം നടത്തിയത്. പ്രതിഷേധം മറികടന്നു പോകാൻ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാർ കല്ലെറിഞ്ഞതോടെ സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു.
സംഭവത്തില്ഡ റൂറൽ എസ്പി അടക്കം 16 പോലീസുകാർക്കും, 27 സമരക്കാരും പരിക്കേറ്റു. അതേസമയം ഫ്രഷ് കട്ടിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്നാണ് ഡിഐജി യതീഷ് ചന്ദ്ര പറയുന്നത്. ഈ അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോൾ ഫാക്ടറിക്ക് തീയിടുകയും, തീ അണക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ തടഞ്ഞുവയ്ക്കുകയും ചെയ്തത് മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മലയാളികൾ ഒരു ദിവസം കഴിക്കുന്നത് 2,540 ടണ്ണിലധികം മത്സ്യം
സംഭവത്തിന് പിന്നാലെ ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിലാണ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നീ വാർഡുകളിലാണ് ഹർത്താൽ. പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി പോലീസ് നിരവധി തവണ ടിയർഗ്യാസ് പ്രയോഗിച്ചു.
പിന്നാലെ ലാത്തിചാർജും നടത്തി. ഇതിൽ പ്രകോപിതരായ സമരക്കാർ ഫാക്ടറിക്ക് തീയിട്ടു. അറവ് ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധത്തിന് പരിഹാരം കണ്ടെത്താൻ അധികാരികൾക്ക് സാധിക്കാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങിയത്. ഫാക്ടറി പൂർണമായി അടച്ചുപൂട്ടണം എന്നാണ് നാട്ടുകാരും പ്രതിഷേധക്കാരും ആവശ്യപ്പെടുന്നത്.