Kerala Extreme Poverty-Free: അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി : മമ്മൂട്ടി മുഖ്യാതിഥി, മോഹൻലാലും കമലഹാസനും എത്തില്ല
Mammootty Chief Guest for Kerala's Extreme Poverty-Free Declaration: 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് സമഗ്രമായ സർവേയിലൂടെ സംസ്ഥാനത്ത് കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ കണ്ടെത്തൽ.
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തും.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പരിപാടിയിലെ മുഖ്യാതിഥിയാകും. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട് എന്നാണ് വിവരം.
പ്രമുഖ താരങ്ങളായ മോഹൻലാലും കമൽഹാസനും ചടങ്ങിൽ പങ്കെടുക്കില്ല. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബായിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് ഇവർക്ക് എത്താൻ കഴിയാത്തതെന്ന് സർക്കാരിനെ അറിയിച്ചു.
അതിദാരിദ്ര്യ നിർമാർജന പദ്ധതി
2021-ൽ അധികാരത്തിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ, സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്ന പ്രഖ്യാപനം ആദ്യ മന്ത്രിസഭാ യോഗങ്ങളിൽ തന്നെ നടത്തിയിരുന്നു. 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് സമഗ്രമായ സർവേയിലൂടെ സംസ്ഥാനത്ത് കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ കണ്ടെത്തൽ.
പദ്ധതിയുടെ ഭാഗമായി, ഓരോ കുടുംബത്തിനും അനുയോജ്യമായ ‘മൈക്രോ പ്ലാനുകൾ’ തയ്യാറാക്കി നടപ്പിലാക്കി. ഈ കുടുംബങ്ങൾക്ക് ഭൂമിയും ഭവനങ്ങളും ഉറപ്പാക്കുകയും, ആരോഗ്യ പരിപാലനം, തുടർഭക്ഷണം, വരുമാനമാർഗ്ഗങ്ങൾ എന്നിവ നൽകുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിക്കായി 1000 കോടി രൂപയിലധികം ചെലവഴിച്ചതായാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
പ്രതിപക്ഷ ബഹിഷ്കരണം
അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം “ശുദ്ധ തട്ടിപ്പാണ്” എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിലെ പ്രത്യേക യോഗം ബഹിഷ്കരിച്ചു. എന്നാൽ, വാക്ക് പാലിച്ചതിന്റെ നേട്ടമാണ് ഈ പ്രഖ്യാപനമെന്നും, തട്ടിപ്പ് എന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ ശീലമാണെന്നും മുഖ്യമന്ത്രി ഇതിന് മറുപടി നൽകി.