രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസ്സന്‍കുട്ടിക്ക് 67 വര്‍ഷം തടവ്
Man Sentenced to 67 Years: തിരുവനന്തപുരം ചാക്കയിൽ റെയിൽവേ പാളത്തിന് സമീപം മാതാപിതാക്കള്‍ക്കൊപ്പം കിടുന്നുറങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശിയായ കുട്ടിയെയാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
തിരുവനന്തപുരം: ചാക്കയില്‍ കുടുംബത്തിനൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നിരവധി പോക്സോ കേസുകളിൽ പ്രതിയും ആറ്റിങ്ങൽ ഇടവ സ്വദേശിയുമായ ഹസ്സൻകുട്ടി (45) ആണ് കേസിലെ പ്രതി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 67 വര്‍ഷം തടവ് ശിക്ഷയും 12 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
2024 ഫെബ്രുവരി 18-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ചാക്കയിൽ റെയിൽവേ പാളത്തിന് സമീപം മാതാപിതാക്കള്‍ക്കൊപ്പം കിടുന്നുറങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശിയായ കുട്ടിയെയാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ അന്നുതന്നെ അബോധാവസ്ഥയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പൊന്തക്കാടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹസ്സന്‍കുട്ടിയാണ് കൃത്യത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
Also Read:വീടിന്‍റെ ഓടിളക്കി അകത്ത് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ
തൊട്ടടുത്ത് ബ്രഹ്‌മോസിന്റെ വളപ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നാണ് ഒരാള്‍ നടന്നുപോകുന്ന ദൃശ്യം പോലീസിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹസ്സന്‍ കുട്ടിയാണ് എന്ന് കണ്ടെത്തിയത്. കൊല്ലത്തുനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു മുൻപും ഇയാൾ സമാന കേസിലെ പ്രതിയായിരുന്നു. എന്നാൽ സംഭവത്തിൽ ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. ഇത് അന്വേഷണത്തില്‍ പോലീസിനു വലിയ വെല്ലുവിളിയായി.
ആലുവയില്‍ ഒരു തട്ടുകടയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇയാൾ ഒരു പോക്സോ കേസിൽ പ്രതിയായിരുന്നു. കൊല്ലം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ എത്തിയപ്പോഴാണ് ഹസ്സന്‍കുട്ടിയെ പിടികൂടുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.