K B Ganesh Kumar: “പ്രീഡിഗ്രി കാലത്ത് എസി കാർ ഓടിച്ചവനാണ് ഞാൻ, അഴിമതിക്കാരനാക്കാൻ നോക്കേണ്ട”; മന്ത്രി ഗണേഷ് കുമാർ
KB Ganesh Kumar On NSS Union Controversy: കെഎസ്ആർടിസി, വനംവകുപ്പ്, സിനിമ, സ്പോർട്സ് തുടങ്ങിയ വകുപ്പുകളിൽ കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്ത ഗണേഷ് കുമാർ അഴമതി നടത്തിയെന്ന് പറഞ്ഞാൽ ആ പറഞ്ഞവന് എന്തോ തലക്ക് അസുഖമുണ്ട്. 50 രൂപയുണ്ടെങ്കിൽ അതുകൊണ്ട് ജീവിക്കാൻ എനിക്കറിയുന്ന ആളാണ് ഞാൻ. കോടിക്കണക്കിന് രൂപ കണ്ടു വളർന്നവനാണ്.

Kb Ganesh Kumar
പത്തനംതിട്ട: പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. താൻ ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്നും അല്ലാതെ ഓടിളക്കി വന്നവനല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്ന് തനിക്ക് അറിയില്ല. സുകുമാരൻ നായർ പിതൃതുല്യനാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ആർ ബാലകൃഷ്ണപിള്ള കെട്ടിപ്പടുത്തതാണ് പത്തനാപുരം എൻഎസ്എസ് യൂണിയൻ. 64 വർഷം കൊണ്ട് 300 കോടിയുടെ ആസ്തിയുണ്ട്. ഇത് കൈക്കലാക്കാനാണ് തന്നെ യൂണിയനിൽ നിന്ന് പുറത്താക്കിയതെന്നും മന്ത്രി ആരോപിച്ചു. താൻ നേരത്തെ തന്നെ രാജിക്കത്ത് നൽകിയതാണ്. ആ രാജിക്കത്ത് കൈയ്യിലിരിക്കെ പുറത്താക്കി എന്ന് പറയുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല.
ഞാൻ ഒരു മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവർത്തകനാണ്. എനിക്ക് എല്ലാ സമുദായക്കാരും ഒരുപോലെയാണ്. കരയോഗത്തിലെ അംഗമായതിനാൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. വളഞ്ഞ വഴിയിൽ കൂടി വന്നയാളല്ല, വോട്ട് ഇട്ട് തിരഞ്ഞെടുത്തതാണ്. സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന കാലത്തോളം അദ്ദേഹത്തിനൊപ്പം നിൽക്കണമെന്നാണ് എൻ്റെ പിതാവ് മരിക്കും മുമ്പ് എന്നോട് പറഞ്ഞത്. ആ വാക്ക് ഞാൻ പാലിക്കും.
പത്മ കഫെ എന്നൊരു അഴിമതിയില്ല. കണക്കെടുത്ത് നിങ്ങൾക്ക് പരിശോധിച്ചാലറിയാം. കെഎസ്ആർടിസി, വനംവകുപ്പ്, സിനിമ, സ്പോർട്സ് തുടങ്ങിയ വകുപ്പുകളിൽ കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്ത ഗണേഷ് കുമാർ അഴമതി നടത്തിയെന്ന് പറഞ്ഞാൽ ആ പറഞ്ഞവന് എന്തോ തലക്ക് അസുഖമുണ്ട്. 50 രൂപയുണ്ടെങ്കിൽ അതുകൊണ്ട് ജീവിക്കാൻ എനിക്കറിയുന്ന ആളാണ് ഞാൻ. കോടിക്കണക്കിന് രൂപ കണ്ടു വളർന്നവനാണ്. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എസി കാർ ഓടിച്ചവനാണ്.
സിനിമാ നടനായിരുന്ന കാലത്ത് ഇവിടത്തെ സൂപ്പർ സ്റ്റാറുകൾക്ക് ബെൻസ് കാർ ഇല്ലാതിരുന്ന സമയത്തും താൻ ബെൻസ് കാറിൽ യാത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ താൻ കൈക്കൂലി വാങ്ങിക്കില്ലെന്ന് എന്റെ മുഖ്യമന്ത്രിക്കും മുന്നണിക്കും പ്രതിപക്ഷ നേതാവിനും നന്നായിട്ട് അറിയാമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടാണ് കരയോഗം രജിസ്ട്രാർ ശശിധരൻനായർ ഭരണസമിതി പിരിച്ചുവിട്ടത്. യൂണിയൻ പ്രസിഡൻ്റിൻ്റേത് ഏകാധിപത്യ പ്രവണതകളാണെന്നു ചൂണ്ടിക്കാട്ടി 11 ഭരണസമിതി അംഗങ്ങൾ കഴിഞ്ഞയാഴ്ച രാജിസമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ.