Veena George Attack Case: വീണ ജോർജിന് പരികേറ്റ് സംഭവം; കെഎസ് യു നേതാക്കൾ പുറത്തിറങ്ങുമോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Minister Veena George Attack Case: സംഭവത്തിൽ വധശ്രമമടക്കം ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അതേസമയം കേസിൽ റെയിൽവേ പോലീസ് ആരോഗ്യമന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മന്ത്രിയുടെ മൊഴി വൈകുന്നത് കേസിൻ്റെ തുടർനടപടികളെ ബാധിക്കുമോ എന്നതടക്കം കോടതി ഇന്ന് പരിശോധിച്ചേക്കാം.

Minister Veena George
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ കെഎസ് യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ വാദം കേൾക്കുക. ഇന്നലെ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് കോടതിയിൽ എത്തുന്നതോടെ കെഎസ് യു നേതാക്കളുടെ ജാമ്യാപേക്ഷയിൽ വിധി വരും.
സംഭവത്തിൽ വധശ്രമമടക്കം ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അതേസമയം കേസിൽ റെയിൽവേ പോലീസ് ആരോഗ്യമന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മന്ത്രിയുടെ മൊഴി വൈകുന്നത് കേസിൻ്റെ തുടർനടപടികളെ ബാധിക്കുമോ എന്നതടക്കം കോടതി ഇന്ന് പരിശോധിച്ചേക്കാം. പോലീസ് സമർപ്പിക്കുന്ന റിപ്പോർട്ടിലെ കാര്യങ്ങൾ നേതാക്കളുടെ ജാമ്യാപേക്ഷയിൽ നിർണ്ണായകമാകും.
ALSO READ: മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്, മൊഴിയെടുക്കാൻ അന്വേഷണ സംഘം
അതിനിടെ മന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ് യു നേതാവിൻ്റെ വടകര തോടന്നൂരിലെ വീടിന് നേരെയുണ്ടായ ബോംബാക്രമത്തിലെ പ്രതികളെ കുറിച്ച് വിവരമില്ലെന്നാണ് പോലീസ് അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, അക്രമത്തിന് പിന്നിൽ സിപിഎം കരങ്ങളാണെന്നും അതിനാലാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും യുഡിഎഫ് ആരോപിച്ചു. പ്രതികളെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ മുന്നറിയിപ്പ്. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.