Woman Found Murder: കോട്ടയത്തുനിന്ന് കാണാതായ 50-കാരി കൊല്ലപ്പെട്ടനിലയില്‍; മൃതദേഹം അഴുകിയ നിലയിൽ
Woman Found Murdered in Idukki: സംഭവത്തിൽ ജെസിയുടെ ഭര്‍ത്താവ് സാം കെ. ജോർജ്(54) പോലീസ് കസ്റ്റഡിയിലാണ്. ജെസിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമികനിഗമനം.
കോട്ടയം: കോട്ടയം കുറുവിലങ്ങാട് നിന്ന് കാണാതായ 50-കാരി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിനെ ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ജെസിയുടെ ഭര്‍ത്താവ് സാം കെ. ജോർജ്(54) പോലീസ് കസ്റ്റഡിയിലാണ്. ജെസിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമികനിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ജെസിയെ കുറവിലങ്ങാട്ടുനിന്ന് കാണാതായത്. അന്ന് വിദേശത്തുള്ള മകനുമായി ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനു ശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ കഴിഞ്ഞ ഞായറാഴ്ച ജെസിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജെസിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്ന് ഇയാൾ വെളിപ്പെടുത്തിയത്.
Also Read:രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസ്സന്‍കുട്ടിക്ക് 67 വര്‍ഷം തടവ്
തുടർന്ന് ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കരിമണ്ണൂരിലെ റോഡരികില്‍ വെള്ളിയാഴ്ച പരിശോധന നടത്തിയതോടെ അഴുകിയനിലയില്‍ മൃതദേഹവും കണ്ടെത്തിയത്. സെപ്റ്റംബർ 26-നാണ് പ്രതി കൃത്യം നടത്തിയതെന്നാണ് വിവരം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെപ്പുക്കുളം ചക്കുരംമാണ്ടി ഭാഗത്ത് എത്തിച്ച് റോഡരികിൽനിന്ന് 30 അടിയോളം താഴ്ചയിലേക്ക് തള്ളുകയായിരുന്നു.
ഇരുവരും തമ്മിൽ ഏറെ നാളായി കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. ഒരുവീട്ടിലാണ് താമസമെങ്കിലും ഇവര്‍ അകന്നുകഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസും നടന്നുവരികയാണ്. വിവാഹമോചന കേസില്‍ ജെസിക്ക് അനുകൂലമായി വിധി വരുമെന്നാണ് ഭര്‍ത്താവ് കരുതിയത്. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കരുതുന്നു.