National General Strike: ‘മന്ത്രിക്ക് കാര്യമറിയില്ല, നാളെ കെഎസ്ആർടിസിയും സ്തംഭിക്കും’; കെബി ഗണേഷ് കുമാറിനെ തള്ളി ടിപി രാമകൃഷ്ണൻ
TP Ramakrishnan Against KB Ganesh Kumar On National General Strike: ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി പങ്കെടുക്കില്ലെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ പ്രസ്താവന തള്ളി ടിപി രാമകൃഷ്ണൻ. നാളെ കെഎസ്ആർടിസി സ്തംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെ തള്ളി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഈ മാസം 9ന് നടക്കുന്ന ദേശീയ പണിമുടക്കിൽ കെഎസ്ആർടിസിയിലെ തൊഴിലാളികൾ പങ്കെടുക്കില്ലെന്ന ഗണേഷ് കുമാറിൻ്റെ പ്രസ്താവനയെയാണ് ടിപി രാമകൃഷ്ണൻ തള്ളിയത്. മന്ത്രിക്ക് കാര്യമറിയില്ലെന്നും നാളെ കെഎസ്ആർടിസിയും സ്തംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിലെ തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കില്ലെന്ന് പറയാൻ മന്ത്രിക്ക് അധികാരമില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. നാളെ കെഎസ്ആർടിസി സ്തംഭിക്കും. കെഎസ്ആര്‍ടിസിയില്‍ ആരും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്. തൊഴിലാളികൾ പ്രകടനമായി ചെന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നോട്ടീസ് നൽകി. പണിമുടക്കിൽ നിന്ന് ബിഎംഎസ് മാത്രമേ വിട്ടുനിൽക്കൂ. അവർക്കും ഇക്കാര്യത്തിൽ എതിർപ്പില്ല. ബിഎംഎസിലെ തൊഴിലാളികളും പണിമുടക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യ ബസ് സർവീസുകളും നാളെ ഉണ്ടാവില്ല. സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതാവും നല്ലത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




നാളെ കെഎസ്ആർടിസി ബസുകൾ തെരുവിൽ ഇറങ്ങില്ല. ആർക്കും ഈ പണിമുടക്കിനോട് വിയോജിപ്പില്ല. മന്ത്രി അങ്ങനെ പറയാൻ പാടില്ലായിരുന്നു. കെഎസ്ആര്‍ടിസിയുടെ മാനേജ്‌മെന്റ് അദ്ദേഹമല്ല. മന്ത്രിക്കല്ല, കെഎസ്ആര്‍ടിസി എംഡിക്കാണ് നോട്ടീസ് നൽകുക. വിഷയത്തിൻ്റെ ഗൗരവം മന്ത്രി മനസ്സിലാക്കിയിട്ടില്ല. കേരളത്തിലെ പ്രശ്നത്തിനല്ല, കേന്ദ്രത്തിൻ്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങൾക്കെതിരെയാണ് പണിമുടക്കുന്നത്. സ്വമേധയാ പണിമുടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബസുകൾ നിരത്തിലിറങ്ങിയാൽ അപ്പോൾ നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാം തീയതിക്ക് മുൻപ് ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ട് അവർ സന്തുഷ്ടരാണെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. അതിനാൽ തന്നെ അവർക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ല. കെഎസ്ആർടിസി പതിവുപോലെ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമർശത്തെ എതിർത്താണ് ടിപി രാമകൃഷ്ണൻ്റെ പ്രസ്താവന.