കേരളത്തിന്റെ ‘നിധി’ ഇനി ജാർഖണ്ഡിന്റേത് ; ചികിത്സാ ചെലവ് താങ്ങാനാകാതെ ഉപേക്ഷിച്ച കുഞ്ഞിനെ ജാർഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറും
Nidhi Returns to Jharkhand: ഇനി ഝാർഖണ്ഡ് സിഡബ്ല്യൂസിയുടെ സംരക്ഷണയിലാണ് കുഞ്ഞ് കഴിയുക. അധികൃതരും പോലീസും അടങ്ങിയ സംഘമാണ് ട്രെയിൻ വഴി കുട്ടിയെ ജാർഖണ്ഡിലേക്ക് എത്തിക്കുന്നത്.

നിധി, എറണാകുളം ജനറൽ ആശുപത്രിയിൽ
കൊച്ചി: ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ ‘നിധി’ എന്ന പെൺകുഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങി. ചികിത്സച്ചെലവ് താങ്ങാനാവതെ ഉപേക്ഷിച്ച് പോയ പെൺകുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയാണ് ഇതുവരെ സംരക്ഷിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് കുട്ടിക്ക് നിധി എന്ന പേരിട്ടത്. ഇനി ഝാർഖണ്ഡ് സിഡബ്ല്യൂസിയുടെ സംരക്ഷണയിലാണ് കുഞ്ഞ് കഴിയുക. അധികൃതരും പോലീസും അടങ്ങിയ സംഘമാണ് ട്രെയിൻ വഴി കുട്ടിയെ ജാർഖണ്ഡിലേക്ക് എത്തിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് കുഞ്ഞിനെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ഉപേക്ഷിച്ചത്. മാസം തികയാതെ പ്രസവിച്ച കുട്ടി സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ഉപേക്ഷിച്ച് മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ചികിത്സയും പരിചരണവും ഉറപ്പാക്കുകയും പിന്നീട് ശിശുക്ഷേമസമിതിക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. ആറ് മാസം പ്രായമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്.
Also Read:ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എന്നാൽ അധികം വൈകാതെ കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ മാതാപിതാക്കൾ സമ്മതം അറിയിച്ചു. ഇതോടെയാണ് കുട്ടിയെ ജാർഖണ്ഡിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടങ്ങിയത്. എന്നാൽ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറില്ല. കുഞ്ഞിനെ സംരക്ഷിക്കാനുള്ള പശ്ചാത്തലം മാതാപിതാക്കള്‍ക്ക് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംസ്ഥാന ശിശുക്ഷേമസമിതിക്ക് കൈമാറാൻ തീരുമാനിച്ചത്.
എന്നാൽ സംരക്ഷിക്കാനുള്ള കഴിവുണ്ടെങ്കിൽ ജാർഖണ്ഡ് സിഡബ്ല്യൂസിക്ക് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് നല്‍കാം. അല്ലെങ്കില്‍ ദത്ത് നടപടികള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് കടക്കാം. കുഞ്ഞിനെ അവരവരുടെ സംസ്‌കാരത്തിന് അനുസൃതമായി വളര്‍ത്തണമെന്നതുകൂടി പരിഗണിച്ചാണ് കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറുന്നത്.