Nipah virus: 9 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം
Nipah Virus in Malappuram:ഈ സാഹചര്യത്തിലാണ് നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ വി ആർ വിനോദ് ആണ് പ്രഖ്യാപിച്ചത്.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ കഴിഞ്ഞ ദിവസം വീണ്ടും നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല ഭരണകുടം. കഴിഞ്ഞ ദിവസമാണ് വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ 42കാരിക്കാണ് നിപ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ വി ആർ വിനോദ് ആണ് പ്രഖ്യാപിച്ചത്.
വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയത്.
Also Read: സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ വാർഡുകളെ കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ലെന്നും ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളു. ഇതിനു പുറമെ മദ്രസ്സകൾ, അംഗനവാടികൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ലെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എന്നാൽ വ്യാപാരസ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടില്ല.
ഇതിനു പുറമെ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. പരമാവധി ആളുകൾ കൂട്ടം കൂടുന്നത് ഒഴുവാക്കണം. പുറത്തിറങ്ങുന്ന സമയത്ത് നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.പനി തുടങ്ങിയ ലക്ഷണങ്ങൾ കാണുന്ന സമയത്ത് തന്നെ ജാഗ്രത പാലിക്കുക. കൃത്യമായ വൈദ്യസഹായം നൽകുക.