Kochi Metro Cat Rescue: ജനക്കൂട്ടം ആർത്തു വിളിച്ചു… കൊച്ചി മെട്രോ പില്ലറിൽ നിന്ന് ആ പൂച്ച ജീവനോടെ താഴെയെത്തി
Operation Subhash Success: രക്ഷാപ്രവർത്തനത്തിനിടയിൽ ബാനർജി റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന ജനങ്ങൾ തന്നെ മുൻകൈയെടുത്ത് ഗതാഗതം നിയന്ത്രിച്ചത് ശ്രദ്ധേയമായി.
കൊച്ചി: കുന്നംകുളത്തെ ബസ് അപകടത്തിന് പിന്നാലെ കൊച്ചിയിൽ നിന്നും ആശ്വാസകരമായ മറ്റൊരു വാർത്ത. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിക്കിടന്ന സുഭാഷ് എന്ന പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് നാടകീയമായ രക്ഷാദൗത്യം പൂർത്തിയായത്.
മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രി 12 മണിയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഗാന്ധിനഗർ അഗ്‌നിരക്ഷാ സേനയും മൃഗക്ഷേമ സംഘടനയായ എസ്പിസിഎയും ചേർന്ന് ദൗത്യം പുനഃരാരംഭിച്ചത്. ശനിയാഴ്ച രാവിലെ 11.30-ന് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫയർഫോഴ്‌സ് അംഗങ്ങളെ കണ്ടതോടെ പൂച്ച പേടിച്ച് ഓടിമാറിയത് തിരിച്ചടിയായി. ഇതോടെ ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
ALSO READ: ന്യൂനമർദ്ദവും ചക്രവാതചുഴിയും ഒന്നിച്ച്; സംസ്ഥാനത്ത് മഴ കനക്കുമോ അതോ ചൂട് കൂടുമോ?
പുലർച്ചെ നടത്തിയ രണ്ടാം ഘട്ട ശ്രമത്തിനൊടുവിൽ പൂച്ചയെ ജീവനോടെ വലയിലാക്കാൻ സാധിച്ചു. ‘ഓപ്പറേഷൻ സുഭാഷ്’ എന്ന പേരിൽ നടന്ന ഈ ദൗത്യം കാണാൻ രാത്രി വൈകിയും വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
ജനകീയ പങ്കാളിത്തം
രക്ഷാപ്രവർത്തനത്തിനിടയിൽ ബാനർജി റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന ജനങ്ങൾ തന്നെ മുൻകൈയെടുത്ത് ഗതാഗതം നിയന്ത്രിച്ചത് ശ്രദ്ധേയമായി. പുലർച്ചെ പൂച്ചയെ സുരക്ഷിതമായി താഴെയിറക്കിയപ്പോൾ വലിയ ആവേശത്തോടെയാണ് ജനക്കൂട്ടം ഈ വാർത്തയെ വരവേറ്റത്. രക്ഷപ്പെടുത്തിയ പൂച്ചയെ ഉടൻ തന്നെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി. നിലവിൽ പൂച്ച അവിടെ നിരീക്ഷണത്തിലാണ്.