Vaishnavi Death: വൈഷ്ണവിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വീട്ടിൽ പറഞ്ഞത് ദേഹാസ്വാസ്ഥ്യമെന്ന്; ഭർത്താവിനെതിരെ കൊലക്കുറ്റം
Palakkad Vaishnavi Death: വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കൊലപാതകം നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വൈഷ്ണവി അവശനിലയിലെന്നു പറഞ്ഞാണ് ദീക്ഷിത് ബന്ധുക്കളെ വിവരം അറിയിച്ചത്.

വൈഷ്ണവി, ദീക്ഷിത്
പാലക്കാട്: യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വൈഷ്ണവിയെ മുഖത്ത് ബെഡ്ഷീറ്റ് അമർത്തിയാണെന്ന് പ്രതി ദീക്ഷിത് കൊലപ്പെടുത്തിയതെന്നാണ് കേസ്. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായ ശേഷം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
കൊലപാതക കുറ്റം കൂടാതെ ദീക്ഷിതിനെതിരെ പട്ടികജാതി വർഗ അതിക്രമം തടയൽ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിന് ശേഷം ഒന്നര വർഷം മുമ്പാണ് ദീക്ഷിതിൻ്റെയും വൈഷ്ണവിയുടെയും വിവാഹം നടന്നത്.
Also Read: ‘ആറാട്ടണ്ണന്‍റെ കാൻസർ കഥപോലെ, ഷാഫി മൂക്കുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടത്’; പരിഹാസം
കൊലപാതകം പുറത്തുവന്നത് ഇങ്ങനെ
മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശിയാണ് മരിച്ച വൈഷ്ണവി. പാലക്കാട് കാട്ടുകുളം സ്വദേശി ദീക്ഷിതാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കൊലപാതകം നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വൈഷ്ണവി അവശനിലയിലെന്നു പറഞ്ഞാണ് ദീക്ഷിത് ബന്ധുക്കളെ വിവരം അറിയിച്ചത്. പെരിന്തൽമണ്ണയിലുള്ള പിതാവിനെയും കാട്ടുകുളത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഉടൻ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈഷ്ണവിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പിന്നീട് ദീക്ഷിതിനെ അറസ്റ്റ് ചെയ്യുകയും വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇരുവരും തമ്മിൽ ഇതേചൊല്ലി പ്രശ്നങ്ങളുണ്ടായിരുന്നു.