Parappanangadi Murder: ഭാര്യയെ സംശയം; അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് വധശിക്ഷ
Parappanangadi Murder Case Verdict: കോടതി പ്രതിക്ക് ഐപിസി 404 വകുപ്പ് പ്രകാരം 5 വർഷം കഠിന തടവും 25,000 രൂപ പിഴയും, ഐപിസി 302 പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മലപ്പുറം: ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് വധശിക്ഷ. പരപ്പനങ്ങാടി സ്വദേശി റഹീനയുടെ കൊലപാതകത്തിലാണ് കോടതി ഭർത്താവ് നജുബുദ്ദീനെ ശിക്ഷിച്ചത്. 2017 ജൂലൈ 23ന് അഞ്ചപ്പുര ബീച്ച് റോഡിലെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി.
2003ലാണ് നജുബുദ്ദീൻ റഹീനയെ വിവാഹം ചെയ്തത്. 2011ൽ പ്രതി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. രണ്ടാം ഭാര്യക്കൊപ്പം പരപ്പനങ്ങാടി ചുടലപ്പറമ്പിലെ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഇതുകൊണ്ട് തന്നെ റഹീനയുമായുള്ള ദാമ്പത്യ ബന്ധത്തിൽ കലഹങ്ങൾ പതിവായിരുന്നു. ഒടുവിൽ നജുബുദ്ദീനുമായുള്ള ബന്ധം ഉപേക്ഷിച്ച് റഹീനയും കുട്ടികളും ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പിന്നാലെ വിവാഹമോചന കേസും ഫയൽ ചെയ്തിരുന്നു. ഇതോടെയാണ് റഹീനയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്.
പരപ്പനങ്ങാടി പനയിങ്ങൽ ജംഗ്ഷനിൽ ഇറച്ചിക്കട നടത്തുകയായിരുന്നു പ്രതി. അവിടെ നിന്നുള്ളൊരു കത്തി അഞ്ചപ്പുര ബീച്ച് റോഡിലുള്ള തൻ്റെ അറവുശാലയിൽ പ്രതി എത്തിച്ചു. കുറ്റകൃത്യം നടന്ന ദിവസം ദിവസം രാവിലെ പ്രതി, അറവുശാലയിലെ ജോലിക്കാരെ വിളിച്ച് കിട്ടുന്നില്ലെന്നും തന്നെ സഹായിക്കാൻ വരണമെന്നും ആവശ്യപ്പെട്ട് റഹീനയെ വിളിച്ചു പറയുന്നു. ശേഷം, റഹീന താമസിച്ചിരുന്ന വാടക ക്വാർട്ടേർസിൽ എത്തി അവിടെ നിന്ന് റഹീനയെ കൂട്ടി ബൈക്കിൽ അറവുശാലയിലെത്തി.
ALSO READ: തോരാമഴയിൽ മുങ്ങി കേരളം; 8 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു, നാളെയും സ്കൂളുകൾക്ക് അവധി
തുടർന്ന് അവിടെ വെച്ച് റഹീനയുടെ കഴുത്തിലെ മഹർ മാല പൊട്ടിച്ച പ്രതി, കൈയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി തൃശ്ശൂർ, പാലക്കാട് ,കോയമ്പത്തൂർ എന്നിവിടങ്ങളിളെല്ലാം താമസിച്ചു. ഒടുവിൽ കൈയ്യിൽ ഉണ്ടായിരുന്ന പണം തീർന്നപ്പോൾ പണമെടുക്കാനായി നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് വന്നു. അവിടെ വെച്ച് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
പരപ്പനങ്ങാടി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി സെക്ഷൻ 302, 404 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. വിചാരണ നടന്നത് മഞ്ചേരി അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി IIലാണ്. കോടതി പ്രതിക്ക് ഐപിസി 404 വകുപ്പ് പ്രകാരം 5 വർഷം കഠിന തടവും 25,000 രൂപ പിഴയും, ഐപിസി 302 പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.