Adoor Women Assault Case: ഫെയ്സ്ബുക്കിലൂടെ ആട് വില്പന; യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ
Pathanamthitta Adoor Women Assault Case: ഫെയ്‌സ്‌ബുക്കിൽ ആടുവിൽപ്പനയുമായി ബന്ധപ്പെട്ടാണ് അഖിൽ അശോകനെ യുവതി ആദ്യമായി ബന്ധപ്പെട്ടത്. നമ്പരോടുകൂടിയാണ് പോസ്റ്റിട്ടിരുന്നത്. ഇത് കണ്ട യുവതി ഈ നമ്പരിൽ ബന്ധപ്പെടുകയും ഒടുവിൽ ഇത് പരിചയമായി മാറുകയും ചെയ്തു.

പ്രതി അഖിൽ അശോകൻ
അടൂർ: ആടിനെ വിൽക്കാനുണ്ടെന്ന ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ട് ബന്ധപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെ (27) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭർത്താവ് മരിച്ചതാണ്.
ഫെയ്‌സ്‌ബുക്കിൽ ആടുവിൽപ്പനയുമായി ബന്ധപ്പെട്ടാണ് അഖിൽ അശോകനെ യുവതി ആദ്യമായി ബന്ധപ്പെട്ടത്. നമ്പരോടുകൂടിയാണ് പോസ്റ്റിട്ടിരുന്നത്. ഇത് കണ്ട യുവതി ഈ നമ്പരിൽ ബന്ധപ്പെടുകയും ഒടുവിൽ ഇത് പരിചയമായി മാറുകയും ചെയ്തു. വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച അഖിൽ അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി.
തുടർന്ന് അഖിൽ ഗർഭനിരോധിത ഗുളികകൾ യുവതിക്ക് നൽകി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. ഇത് വിജയിക്കാതെ വന്നതോടെ അഖിൽ കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതി അടൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിലെ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ മോശമായതിനാൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.