Honey Trap Case: നഖത്തിൽ മുട്ടുസൂചി തറച്ചും പീഡനം, ഹണിട്രാപ്പിൽ ആഭിചാരക്രിയകളും? റിമാൻഡ് റിപ്പോർട്ട് പുറത്ത്
Pathanamthitta honeytrap case: ഇരുമ്പുവടികൊണ്ട് അടിക്കുകയും സൈക്കിള്‍ ചെയിന്‍ കൈയ്യില്‍ചുരുട്ടി നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റിലായ ജയേഷ്
പത്തനംതിട്ട: ഹണിട്രാപ്പിൽ പെടുത്തി യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പരാതിക്കാരനായ റാന്നി സ്വദേശിക്ക് അറസ്റ്റിലായ രശ്മിയുമായി അവിഹിതബന്ധം ഉണ്ടെന്ന് ഭർത്താവ് ജയേഷ് സംശയിച്ചിരുന്നു. യുവാവിന്റെ ഫോണിൽ രശ്മിയുടെ ദൃശ്യങ്ങൾ ഉണ്ടെന്നും സംശയിച്ചു. ഇതിന്റെ പേരിലായിരുന്നു അതിക്രൂര പീഡനം നടത്തിയതെന്നുമാണ് റിപ്പോർട്ട്.
തിരുവോണനാളിലാണ് യുവാവിനെ ജയേഷ് വീട്ടിൽ വിളിച്ചുവരുത്തിയത്. തുടർന്ന് രശ്മിയും ജയേഷും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ട് അടിക്കുകയും സൈക്കിള്‍ ചെയിന്‍ കൈയ്യില്‍ചുരുട്ടി നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജനനേന്ദ്രിയത്തിലും ശരീരം മുഴുവനും സ്റ്റേപ്ലയർ പിന്നുകൾ അടിച്ചു കയറ്റി. നഖത്തിൽ മുട്ടുസൂചി തറച്ചു. മുറിവിൽ മുളക് സ്പ്രേ ചെയ്തു.
തുടർന്ന് അവശനായ യുവാവിനെ സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തി കൊണ്ടുപോകുകയും റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. മർദനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസിനോട് പറയേണ്ട കാര്യങ്ങളും ജയേഷ് പറഞ്ഞുകൊടുത്തിരുന്നു. യുവാവിന്റെ കാമുകിയുടെ ബന്ധുക്കൾ മർദിച്ചുവെന്ന് പുറത്ത് പറയണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
ഇതിനനുസരിച്ചുള്ള മൊഴിയാണ് യുവാവ് പൊലീസിന് നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തുള്ള വിശദമായ അന്വേഷണത്തിലാണ് സത്യാവസ്ഥ തെളിഞ്ഞത്. യുവാവിന്റെ കാമുകിയേയും ജയേഷും രശ്മിയും കാണുകയും പൊലീസ് വന്നാല്‍ ബന്ധുക്കള്‍ മര്‍ദിച്ചതായി പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതാണ് ദമ്പതികളെ കുടുക്കിയത്.
അതേസമയം, ക്രൂരമർദ്ദനത്തിന് മുമ്പ് ആഭിചാരക്രിയകൾ നടത്തിയതായി മർദനമേറ്റ യുവാവ് മൊഴി നൽകിയതായാണ് വിവരം. എന്നാൽ ആഭിചാര ക്രിയകളും ഹണി ട്രാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല. യുവാവിനെ എന്തിന് മർദിച്ചുവെന്നതിലും വ്യക്തത വരാനുണ്ട്.