Perambra CLash: എൽഡിഎഫ്–യുഡിഎഫ് പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ്; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച്
Perambra LDF-UDF Workers Clash: പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിൽ ഷാഫി പറമ്പിലിന് ശ്വാസതടസ്സവും അനുഭവപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Shafi Parambil
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് – എൽഡിഎഫ് പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്. കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിൽ ഷാഫി പറമ്പിലിന് ശ്വാസതടസ്സവും അനുഭവപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേരാമ്പ്ര സികെജി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് അഞ്ചു മണിവരെ യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഹർത്താലിനു ശേഷം യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഉണ്ടായിരുന്നു. രണ്ട് പ്രകടനങ്ങളും നേർക്കുനേർ വന്നതോടെ വാക്കേറ്റം ഉണ്ടാവുകയും ഇത് പിന്നീട് സംഘർഷത്തിലേക്ക് കലാശിക്കുകയുമായിരുന്നു.
Also Read:പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബർ 12ന്; സജ്ജമായി 22,383 ബൂത്തുകൾ
ഇതോടെ പോലീസ് ഇടപ്പെട്ട് ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ സംഘർഷം പരിധി വിട്ടതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഇതിലാണ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്ക് പരിക്കേറ്റത്.
പോലീസ് ഷാഫി പറമ്പിലിനെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു. ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താനാണ് കോൺഗ്രസിൻ്റെ തീരുമാനം. കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് രാത്രി 10 മണിയോടെ സെക്രട്ടറിയേറ്റ് മാർച്ചും നടത്തും.