PM SHRI Controversy : പിഎം ശ്രീ പദ്ധതി; വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ
PM SHRI Controversy KSU Education Bandh : 31-ാം തീയതി വിദ്യാർഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ദേശീയപാത ഉപരോധിക്കും.
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 29-ാം ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന യുഡിഎസ്എഫ് യോഗത്തിലാണ് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കാൻ തീരുമാനമായത്. അന്നേദിവസം ഫ്രറ്റേണിറ്റിയും പിഎം ശ്രീക്കെതിരെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ ബന്ദിന് പുറമെ ഒക്ടോബർ 31-ാം തീയതി വെള്ളിയാഴ്ച സംസ്ഥാനത്തെ 14 ജില്ലകളിൽ കേന്ദ്രീകരിച്ച് ദേശീയപാത ഉപരോധം സംഘടിപ്പിക്കുമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. പഠിപ്പുമുടക്ക് സമരത്തിൽ പങ്ക് ചേരാൻ എസ്എഫ്ഐ എബിവിപി സംഘടനകൾ ഒഴികെ മറ്റ് വിദ്യാർഥികളെയും ക്ഷണിക്കുന്നതായി അലേഷ്യസ് സേവ്യർ അറിയിച്ചു.
ALSO READ : Kerala School Holiday : മഴ കനക്കുന്നു; നാളെ ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
അതേസമയം പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് നടത്തിയ ചർച്ചയിലും സിപിഐ അനുനയത്തിന് വഴങ്ങില്ല. പ്രതിഷേധ സൂചകമായി ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ സിപിഐ മന്ത്രിമാർ തീരുമാനിച്ചു. പിഎം ശ്രീയിൽ യാതൊരു വിധത്തിലുള്ള സമവായ നിർദേശം നിലവിൽ അംഗീകരിക്കേണ്ടെന്ന് നിലപാടിലാണ് സിപിഐ. നേരത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായിട്ടുള്ള ചർച്ച പരാജയമായതോടെയാണ് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.