കേരളത്തിന് വെളിച്ചവുമായി കെസി; ഹിമാചൽ പ്രദേശിൽനിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി
Kerala to receive 250 MW of electricity from Himachal Pradesh: നിലവിൽ തമിഴ്നാടിന് നൽകിവരുന്ന വൈദ്യുതി വിഹിതത്തിൽ കുറവ് വരുത്തി, കേരളത്തിന് 250 മെഗാവാട്ട് നൽകാൻ ഹിമാചൽ പ്രദേശ് തീരുമാനിച്ചു. കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഹിമാചൽ പ്രദേശ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

Kerala To Receive 250mw Electricity From Himachal
ന്യൂഡൽഹി: വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് വലയുന്ന കേരളത്തിന് നേരിയ ആശ്വാസമായി ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ തമിഴ്നാടിന് നൽകിവരുന്ന വൈദ്യുതി വിഹിതത്തിൽ കുറവ് വരുത്തി, കേരളത്തിന് 250 മെഗാവാട്ട് നൽകാൻ ഹിമാചൽ പ്രദേശ് തീരുമാനിച്ചു. കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഹിമാചൽ പ്രദേശ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ രൂക്ഷത മനസിലാക്കി, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറികൂടിയായ കെസി വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായത്.
കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഊർജ പ്രതിസന്ധിയും അധിക വൈദ്യുതി ആവശ്യകതയും വേണുഗോപാൽ ഹിമാചൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കേരളത്തിന് വൈദ്യുതി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹിമാചൽ സർക്കാർ തീരുമാനിക്കുകയായിരുന്നു. വൈദ്യുതി കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ നടപടികൾ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ചചെയ്ത് തീരുമാനിക്കും.
Also Read: സി.പി.എമ്മിൽ അഴിച്ചുപണി, പി. ജയരാജൻ ഉൾപ്പെടെ മൂന്ന് പേർ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിൽ
വൈദ്യുതി ക്ഷാമത്തെ തുടർന്ന് കേരളത്തിൽ ദിവസവും രാത്രിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് ജനങ്ങൾക്കിടയിൽ വലിയ രോഷം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ കെസിയുടെ ഇടപെടലിൽ വൈദ്യുതി എത്തുകയും അത് പവർകട്ട് കുറയ്ക്കുന്നതിൽ ഒരു ചെറിയ പങ്ക് വഹിക്കുകയും ചെയ്താൽ ജനങ്ങൾക്കും ഒപ്പം സർക്കാരിനും അത് ആശ്വാസമാകും.
വൈദ്യുതി പ്രതിസന്ധി തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനോ പരിഹരിക്കാനോ വൈദ്യുതി വകുപ്പിനോ സർക്കാരിനോ കഴിഞ്ഞിട്ടില്ല. ജനരോഷം രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടും എന്ന നിലയ്ക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ കടത്തിവെട്ടിക്കൊണ്ട് ഇപ്പോൾ വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസമാകുന്ന ഒരു നടപടിയെടുക്കാൻ കെസിക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ നേട്ടമായി കെസി വിഭാഗം ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്.
കെസിയുടെ ഇടപെടലിൽ സംസ്ഥാനത്തിന് അടിയന്തരമായി ലഭിക്കുന്ന അധിക വൈദ്യുതി നിലവിലെ പ്രതിസന്ധിക്ക് ചെറിയ അളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഹിമാചൽ പ്രദേശ് കേരളത്തിന് വൈദ്യുതി കൈമാറുന്നതിന്റെ രീതി, സമയക്രമം, മറ്റ് ഔപചാരികതകൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനിക്കപ്പെടും.
അതേസമയം, കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം തുടരും. 6.15 നും രാത്രി 12. 45നും ഇടയിൽ നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. പവർകട്ട് എന്ന് തീരുമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്. മണിയല്ല പവറാണ് പ്രധാനമെന്ന് ഇന്നലെ പറഞ്ഞ വൈദ്യുതിമന്ത്രി എൻടിപിസിയിൽ നിന്ന് കൂടിയ നിരക്കിൽ ഉടൻ വൈദ്യുതി വാങ്ങില്ലെന്ന് ഇന്ന് തിരുത്തിയിട്ടുണ്ട്.
English Summary
Amid the ongoing power crisis in Kerala, reports indicate that the state will receive 250 MW of electricity from Himachal Pradesh, offering some relief. Himachal Pradesh has decided to allocate this 250 MW to Kerala by reducing the share of power currently supplied to Tamil Nadu. This decision by the Himachal Pradesh government follows the intervention of MP K.C. Venugopal.