Private Bus Strike: സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു
Private Bus Strike in Kerala : വിദ്യാർഥികളുടെ കൺസഷൻ ആർക്കൊക്കെ ലഭിക്കണം എന്ന് നിജപ്പെടുത്തുന്നതിനായി ഒരു ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽ വരുമെന്നും യോഗത്തിൽ തീരുമാനമായി.
തിരുവനന്തപുരം: സ്വകാര്യ ബസുകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുമായി സംയുക്ത സമര സമിതി ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനവുമായി ബന്ധപ്പെട്ട് ഈ മാസം 29-ന് വിദ്യാർഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താൻ ധാരണയായി. ഈ ചർച്ചയിൽ അന്തിമ തീരുമാനമെടുക്കും.
Read more – വിഎസ് അച്യുതാനന്ദൻ അന്തരിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയാഘാതത്തെ തുടർന്ന്
കൂടാതെ, പിസിസി (പുതിയ വാഹനങ്ങൾക്ക് പെർമിറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ) ഒരു മാസത്തേക്ക് മാറ്റി വെക്കാനും തീരുമാനിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളുടെ കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് നിയമപരമായി തടസ്സമില്ലെങ്കിൽ നിലവിലെ സ്ഥിതി തുടരാനും ധാരണയായിട്ടുണ്ട്.
വിദ്യാർഥികളുടെ കൺസഷൻ ആർക്കൊക്കെ ലഭിക്കണം എന്ന് നിജപ്പെടുത്തുന്നതിനായി ഒരു ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽ വരുമെന്നും യോഗത്തിൽ തീരുമാനമായി. അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ ലഭിക്കുന്ന തരത്തിലായിരിക്കും ഈ സംവിധാനം.
ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ.കെ. തോമസ്, ബിബിൻ ആലപ്പാട്, കെ.ബി. സുരേഷ് കുമാർ എന്നിവരും ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവരും പങ്കെടുത്തു.