V S Achuthanandan: വിഎസ് അച്യുതാനന്ദൻ അന്തരിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയാഘാതത്തെ തുടർന്ന്
VS Achuthanandan Death: ഏഴംഗ ഡോക്ടർമാരുടെ വിദഗ്ധ സംഘം എല്ലാ ദിവസവും എസ്യുടിയിൽ എത്തി അദ്ദേഹത്തിൻ്റെ ആരോഗ്യ നില പരിശോധിക്കുന്നുണ്ടായിരുന്നു. ഇടക്ക് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നെങ്കിലും പിന്നീട് കാര്യമായ മാറ്റങ്ങൾ ഇല്ലായിരുന്നു.
തിരുവനന്തപുരം: കേരളത്തിൻ്റ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദൻ (102 ) അന്തരിച്ചു. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്നാണ് ജൂൺ 23-ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ നടന്നു വരുന്നതിനിടയിലാണ് അന്ത്യം. ഇന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന സിപിഎം നേതാക്കൾ ആശുപത്രിയിൽ എത്തി വിഎസിനെ സന്ദർശിച്ചിതിന് ശേഷമാണ് മരണവിവരം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഏഴംഗ ഡോക്ടർമാരുടെ വിദഗ്ധ സംഘം എല്ലാ ദിവസവും എസ് യു ടിയിൽ എത്തി അദ്ദേഹത്തിൻ്റെ ആരോഗ്യ നില പരിശോധിക്കുന്നുണ്ടായിരുന്നു. ഇടക്ക് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നെങ്കിലും പിന്നീട് ആരോഗ്യനിലയിൽ കാര്യമായ മാറ്റങ്ങൾ ഇല്ലായിരുന്നു.
1964-ൽ സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയ 32 നേതാക്കളിൽ ഒരാളാണ് വിഎസ്. നിലവിൽ സിപിഎമ്മിൻ്റെ അവശേഷിക്കുന്ന സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എൽ.ഡി.എഫ് കൺവീനർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഏറ്റവുമൊടുവിൽ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനവും കൈകാര്യം ചെയ്തു. നാല് വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വി.എസ് അകന്നിരുന്നു.
1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ പുന്നപ്രയിൽ ശങ്കരൻ്റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ ജനിച്ചത്. കുട്ടിക്കാലത്ത് തൻ്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിഎസിന് ഏഴാം കാസിൽ പഠനം അവസാനിപ്പിച്ച് ജോലിക്ക് ഇറങ്ങേണ്ടി വന്നു. ഇതിനിടയിൽ 1940-കളിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രവർത്തകനായത്. പുന്നപ്ര വയലാർ സമരം അടക്കം കേരളത്തിൻ്റെ ചരിത്രത്തിൻ്റെ തന്നെ ഭാഗമായ നിരവധി സമര പോരാട്ടങ്ങളിൽ അദ്ദേഹം ഭാഗമായി.