Sabari Rail Project: ശബരി റെയിൽ നടപടികൾക്കായി ഇനി കാത്തിരിപ്പില്ല; സ്ഥലമെടുപ്പ് വിജ്ഞാപനം ഒരാഴ്ചയ്ക്കകം
Sabari Angamaly - Erumely railway land acquisition notification: അങ്കമാലി മുതൽ എരുമേലി വരെ 14 സ്റ്റേഷനുകളാണ് ശബരി റെയിൽപ്പാതയിൽ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആകെ എസ്റ്റിമേറ്റ് തുക 3810 കോടി രൂപയാണ്.
കൊച്ചി: പതിറ്റാണ്ടുകളായി കേരളം കാത്തിരിക്കുന്ന അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിക്ക് വേഗത കൂടുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പുതിയ വിജ്ഞാപനം ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനും മുൻപായി നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി
303.58 ഹെക്ടർ സ്ഥലമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇതിനായുള്ള ഭരണാനുമതി ഉടൻ ലഭ്യമാകും എന്നാണ് സൂചന. 2013-ൽ നിശ്ചയിച്ച അലൈൻമെന്റിൽ മാറ്റമില്ലാതെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. പഴയ സർവ്വേ നമ്പറുകൾ പുതുക്കി വിജ്ഞാപനം ഇറക്കാനാണ് തീരുമാനം.
ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി പെരുമ്പാവൂർ, മൂവാറ്റുപുഴ, പാലാ എന്നിവിടങ്ങളിൽ പ്രത്യേക ഓഫീസുകൾ വീണ്ടും തുറക്കും.
Also read – നിയമസഭാ പോരാട്ടത്തിൽ കെ. കെ. ശൈലജ ഇത്തവണയില്ലേ? സിപിഎം സാധ്യത പട്ടികയെത്തി, പിണറായിക്ക് മാത്രം ഇളവ്
എറണാകുളം ജില്ലയിലെ 17 വില്ലേജുകളിലാണ് പ്രധാനമായും ഭൂമി ഏറ്റെടുക്കേണ്ടത്. അങ്കമാലി മുതൽ തൊടുപുഴ വരെയുള്ള സാമൂഹികാഘാത പഠനം നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴ, കരിങ്കുന്നം, മണക്കാട് പ്രദേശങ്ങളിലും കോട്ടയം ജില്ലയിലെ രാമപുരത്തും സാമൂഹികാഘാത പഠനം ഉടൻ നടത്തേണ്ടതുണ്ട്. ഇതിനുശേഷമായിരിക്കും സ്ഥലത്തിന്റെ വില നിശ്ചയിക്കുക.
അങ്കമാലി മുതൽ എരുമേലി വരെ 14 സ്റ്റേഷനുകളാണ് ശബരി റെയിൽപ്പാതയിൽ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആകെ എസ്റ്റിമേറ്റ് തുക 3810 കോടി രൂപയാണ്. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായത്.