Kerala assembly election 2026: നിയമസഭാ പോരാട്ടത്തിൽ കെ. കെ. ശൈലജ ഇത്തവണയില്ലേ? സിപിഎം സാധ്യത പട്ടികയെത്തി, പിണറായിക്ക് മാത്രം ഇളവ്
Kerala Election 2026, KK Shailaja Likely to Miss Out: സംസ്ഥാന സെക്രട്ടറിയായതോടെ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്ന എം.വി. ഗോവിന്ദന് പകരം എൻ. സുകന്യ, പി.കെ. ശ്യാമള എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നു. ഫണ്ട് വിവാദത്തിൽ ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ തന്നെ വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്.
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ കണ്ണൂർ സിപിഎമ്മിൽ സജീവമാകുന്നു. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മുൻ മന്ത്രി കെ.കെ. ശൈലജയെ ഇത്തവണ മത്സരരംഗത്തേക്ക് പരിഗണിച്ചേക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പ്രാഥമിക പട്ടികയ്ക്ക് രൂപം നൽകിയത്.
ശൈലജയ്ക്ക് ഇളവ് ലഭിക്കുമോ?
സിപിഎമ്മിന്റെ ടു ടേം വ്യവസ്ഥ അനുസരിച്ച് രണ്ട് തവണ മത്സരിച്ചവർ മാറിനിൽക്കേണ്ടതാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഈ വ്യവസ്ഥയിൽ നിന്ന് നിലവിൽ ഇളവ് നൽകാൻ സാധ്യത. ഇതോടെയാണ് മട്ടന്നൂർ എംഎൽഎ ആയ കെ.കെ. ശൈലജ പട്ടികയ്ക്ക് പുറത്തായത്. എന്നാൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ശൈലജയുടെ കാര്യത്തിൽ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾ അന്തിമ തീരുമാനം എടുക്കുമെന്നാണ് അണികൾ ഉറ്റുനോക്കുന്നത്. കെ.കെ. ശൈലജയ്ക്ക് പകരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്റെ പേരാണ് മട്ടന്നൂരിൽ സജീവ പരിഗണനയിലുള്ളത്.
Also read – അയ്യപ്പൻ എന്റെ ജ്യേഷ്ഠ സഹോദരൻ! ഏപ്രിൽ ഒന്നിന് എല്ലാവരും ചിരാത് തെളിയിക്കണമെന്ന് സുരേഷ് ഗോപി
സംസ്ഥാന സെക്രട്ടറിയായതോടെ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്ന എം.വി. ഗോവിന്ദന് പകരം എൻ. സുകന്യ, പി.കെ. ശ്യാമള എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നു. ഫണ്ട് വിവാദത്തിൽ ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ തന്നെ വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തെ മാറ്റുന്നത് വിവാദങ്ങൾ ശരിവെക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്.
പേരാവൂരിലെ കാര്യമെടുത്താൽ കഴിഞ്ഞ തവണ നേരിയ വോട്ടിന് പരാജയപ്പെട്ട സക്കീർ ഹുസൈനെ തന്നെ വീണ്ടും രംഗത്തിറക്കിയേക്കും എന്നാണ് സൂചന. അഴീക്കോട് മണ്ഡലത്തിൽ കെ.വി. സുമേഷിനും, കല്യാശ്ശേരിയിൽ വി. വിജിനും വീണ്ടും അവസരം ലഭിച്ചേക്കും. തലശ്ശേരിയിൽ സ്പീക്കർ എ.എൻ. ഷംസീറിന് പകരം കാരായി രാജന്റെ പേരും ചർച്ചയിലുണ്ട്. കണ്ണൂരിലെ ഈ സ്ഥാനാർത്ഥി പട്ടികയിൽ പാർട്ടി സംസ്ഥാന നേതൃത്വം വരുത്തുന്ന മാറ്റങ്ങളായിരിക്കും വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാവുക.