Sabarimala Gold Controversy: ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തി; ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തിൽ അന്വേഷണവുമായി ദേവസ്വം വിജിലന്‍സ്
Sabarimala Gold Controversy: വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് ദേവസ്വം ആസ്ഥാനത്താണ് യോഗം.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം വിജിലൻസ്. സ്വർണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരിൽ വ്യാപക പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. സ്വർണപാളി ബെംഗളൂരുവിൽ കൊണ്ടുപോയത് പണപ്പിരിവിന് വേണ്ടിയാണെന്ന സംശയവും വിജിലൻസിന് ഉണ്ട്.
ഉണ്ണിക്യഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പ്പത്തിന്റെ പാളികള്‍ കൈമാറുന്ന സമയത്ത് സ്വര്‍ണ്ണം പൊതിഞ്ഞിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. എന്നാല്‍ ചെന്നൈയില്‍ എത്തിച്ചപ്പോള്‍ ചെമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ശബരിമലയുമായി അടുത്തബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് ഉണ്ണികൃഷ്ണൻ പോറ്റി കർണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ അയ്യപ്പഭക്തരിൽനിന്ന് പണപ്പിരിവ് നടത്തിയെന്ന ആരോപണവും ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഉണ്ട്.
അതേസമയം, വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് ദേവസ്വം ആസ്ഥാനത്താണ് യോഗം. കൂടാതെ ആരോപണങ്ങളിൽ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലൻസ് നാളെ ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍ കുമാറിന്റെ മുമ്പില്‍ ഹാജരാകും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ആരോപണങ്ങളിൽ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
എട്ടുവർഷംമുൻപ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ പരികർമികളിലൊരാളായാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത്. പിന്നീട് ശബരിമലയിൽ വിലകൂടിയ സമർപ്പണം നടത്താനുള്ള ഇടനിലക്കാരനാവുകയായിരുന്നു. കൂടാതെ ബെംഗളൂരുവില്‍ ആയിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരും വിവരശേഖരണത്തിന് ശേഷം കേരളത്തില്‍ എത്തിയിട്ടുണ്ട്.