Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ
Sabarimala Gold Scam Murari Babu in Custody: ഇന്നലെ രാത്രി പത്ത് മണിയോടെ പെരുന്നയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് വിവരം.
തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്ത് എസ്ഐടി. ഇന്നലെ രാത്രി പത്ത് മണിയോടെ പെരുന്നയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് വിവരം.
ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ മുരാരി ബാബു പ്രതിയാണ്. കേസിൽ ഇയാളുടെ പങ്ക് വളരെ വ്യക്തമാണ് സംഭവത്തെ തുടർന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ട്. ഇയാളുടെ കാലത്താണ് വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കം എന്നാണ് റിപ്പോർട്ട്.
മുരാരി ബാബുവിനെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതോടെ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എസ്ഐടിയുടെ വിശ്വാസം. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. കേസിൽ പ്രതിചേർത്ത ഒൻപത് പേരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. അതിനാല്‍ തന്നെ കൂടുതല്‍ ആളുകളെ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതയുണ്ട്.
Also Read:ഇരുമുടിയേന്തി അയ്യപ്പ സന്നിധിയിൽ രാഷ്ട്രപതി; ശബരിമല ദർശനം പൂർത്തിയായി
ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. 2019 ജൂൺ 17 -നാണ് ദ്വാരപാലകശില്‍പങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത് ചെമ്പാണെന്ന് രേഖപ്പെടുത്തി ഇയാൾ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത്.
അതേസമയം ശബരിമല സ്വർണപ്പാളി വിവാദത്തിൽ തനിക്ക് പങ്കിലെന്ന് മുരാരി ബാബു നേരത്തെ ആവർത്തിച്ചിരുന്നു. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുരാരി ബാബു പറഞ്ഞിരുന്നു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണെന്നും ഇയാൾ പറഞ്ഞിരുന്നു.