Sabarimala Gold Scam: സ്വർണക്കൊള്ള കേസ്; മുരാരി ബാബു അറസ്റ്റില്‍
Murari Babu Arrested: ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍. ഇന്നലെ രാത്രി പത്ത് മണിയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ റാന്നി കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിലെത്തിയാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇതോടെ ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളി കടത്തിയ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു. ഇതിനു മുൻപ് സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
Also Read:ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ
കേസിൽ മുരാരി ബാബുവിന്റെ പങ്ക് വളരെ വ്യക്തമാണ്. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഇയാളുടെ കാലത്താണ് വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കം എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മുരാരി ബാബുവിനെ ചോദ്യം ചെയ്താൽ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് എസ്ഐടിയുടെ നിഗമനം.
ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. ഇതിനു ശേഷമാണ് സ്വര്‍ണംപൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത്. എന്നാൽ മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുരാരി ബാബു നേരത്തെ പറഞ്ഞിരുന്നു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണെന്നും ഇയാൾ പറഞ്ഞിരുന്നു. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയതെന്നും അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞുവന്നതെന്നും ഇയാൾ നേരത്തെ പറഞ്ഞിരുന്നു.