Sabarimala Gold Scam: ‘ശബരിമല ശ്രീകോവിലിന്റെ വാതിൽപ്പാളി പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണം പിരിച്ചു’; റിപ്പോർട്ട്
അറസ്റ്റിനു മുമ്പായി ഉണ്ണികൃഷ്ണൻ പോറ്റി ക്ഷേത്രത്തിൽ എത്തിയിരുന്നെന്നും ഇവിടെയെത്തി പ്രാർത്ഥിച്ച് ആരോടും സംസാരിക്കാതെ തിരിച്ചു പോയെന്നും എൻ എസ് വിശ്വംഭരൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ വാതിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയതായി റിപ്പോർട്ട്. സംഭവം ബംഗളൂരു ശ്രീറാംപുര അയ്യപ്പക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയാണ് സ്ഥിരീകരിച്ചത്. അറസ്റ്റിനു മുമ്പായി ഉണ്ണികൃഷ്ണൻ പോറ്റി ക്ഷേത്രത്തിൽ എത്തിയിരുന്നെന്നും ഇവിടെയെത്തി പ്രാർത്ഥിച്ച് ആരോടും സംസാരിക്കാതെ തിരിച്ചു പോയെന്നും എൻ എസ് വിശ്വംഭരൻ മാധ്യമങ്ങളോട് പറഞ്ഞു. ബംഗളൂരുവിൽ പണം നഷ്ടമായവർ ക്ഷേത്രത്തിൽ എത്തി പറഞ്ഞിരുന്നുവെന്നും വ്യവസായികൾ ഉൾപ്പെടെ പരാതിയുമായി ക്ഷേത്രത്തിൽ എത്തിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം എത്രപേർക്ക് പണം നഷ്ടപ്പെട്ടു എന്ന് അറിയില്ല. ക്ഷേത്രത്തിന് ഇതുമായി ഒരു ബന്ധവുമില്ല. ഇടപാടുകൾ എല്ലാം ഉണ്ണികൃഷ്ണൻ പോറ്റി നേരിട്ടാണെന്നും ശ്രീറാംപുര അയ്യപ്പക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എൻ എസ് വിശ്വംഭരൻ വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയും സഹായി രമേശ് റാവുമാണ് വാതിൽ പ്രദർശനത്തിന് നേതൃത്വം നൽകിയത് എന്നാണ് സൂചന. ശബരിമല ശ്രീകോവിലിന്റെ പുതിയ വാതിൽ ബംഗളൂരുവിൽ പ്രദർശിപ്പിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിരുന്നു.
2019 ലാണ് ശബരിമലയിലെ ശ്രീകോവിലിന്റെ പുതിയ വാതിൽ ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ വച്ച് നിർമ്മിച്ചത്. അതിനുശേഷം വാതിൽ ചെന്നൈയിൽ കൊണ്ടുപോയി സ്വർണ്ണം പൂശികയായിരുന്നു. ചെന്നൈയിലെത്തി സ്വർണം പൂശിയ ശേഷം വീണ്ടും വാതിൽ ബംഗളുരുവിലെ ക്ഷേത്രത്തിൽ കൊണ്ടുവന്നു പ്രദർശനം നടത്തിയ ശേഷമാണ് തിരികെ ശബരിമലയിലേക്ക് കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അതേസമയം ശബരിമല സ്വര്‍ണപാളി മോഷണക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. പോറ്റിയുടെ വീട്ടില്‍ പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യൂ വകുപ്പിന് ലഭിച്ചു. ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്നാണ് രേഖകള്‍ പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.