Sabarimala Gold Theft: ശബരിമല സ്വർണമോഷണം; എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ ED കണ്ടുകെട്ടും
Sabarimala Gold Theft Case: മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ സ്വത്തുകൾ ആണ് ഇഡി കണ്ടു കെട്ടുക. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുള്ളതായാണ് സൂചന....
ശബരിമല സ്വർണ്ണം മോഷണ കേസുമായി ബന്ധപ്പെട്ട പ്രതികളായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടുമെന്ന് റിപ്പോർട്ട്. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ സ്വത്തുകൾ ആണ് ഇഡി കണ്ടു കെട്ടുക. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുള്ളതായാണ് സൂചന. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യും. ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനം അടക്കം അറസ്റ്റിലായ പ്രതികളുടെ എല്ലാം വീട്ടിൽ ഇന്നലെ റെയ്‍ഡ് നടത്തിയിരുന്നു.
ഇരുപതോളം ഇടങ്ങളിലായാണ് ഇഡി റെയ്ഡ് നടത്തിയത്. അറസ്റ്റിലായ ആളുകളുടെ വീടുകൾക്ക് കേന്ദ്രീകരിച്ച് ഇന്നലെ മണിക്കൂറുകൾ നീണ്ട റെയ്ഡ് ആണ് നടന്നത്. ഇവിടെ നിന്നും ലഭിച്ച വിവരങ്ങളുടെയും ബാങ്ക് ഇടപാടുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും ഇഡി അടുത്തഘട്ട അന്വേഷണം ആരംഭിക്കുക.
അതേസമയം ഒന്നാം പ്രതിയായ ഉണ്ണി കൃഷ്ണൻ പോറ്റി സ്വർണ്ണ കവർച്ചയിലൂടെ വലിയ സ്വത്ത് സമ്പാദനം നടത്തിയതായാണ് സൂചന. ഇതിനുപുറമേ ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിലും വൻ ക്രമക്കേടുണ്ടെന്നും കണ്ടെത്തൽ. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. പ്രതികളായ എ പത്മകുമാർ, ബി മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യഹർജി ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.അതേസമയം സന്നിധാനത്ത് എസ്ഐടിയുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്നും തുടരും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ് ഐ ടി സംഘം ശ്രീകോവിലിനു സമീപത്തെ സ്വർണ്ണപ്പാളിയിലും സ്ട്രോങ്ങ് റൂമിൽ അടക്കം പരിശോധന നടത്തിയതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കുവാനാണ് സംഘം അന്വേഷണം നടത്തുന്നത്. കൊടിമരം മാറ്റി സ്ഥാപിച്ചതിൽ അടക്കം പ്രത്യേക അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇന്ന് നിർണായക ദിനം. പത്മകുമാറിന് പുറമെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയുക.