Sabarimala Makaravilakku 2026: മകര ജ്യോതി ദർശനം; ഭക്തർ മടങ്ങേണ്ടത് ഈ വഴികളിലൂടെ, നിർദ്ദേശം
Sabarimala Makara Jyothi Darshan: ദർശനം ലഭിക്കാത്ത അയ്യപ്പഭക്തർ ഇരുമുടിക്കെട്ടുമായി വലിയ നടപ്പന്തൽ വഴി തന്നെ പതിനെട്ടാം പടി ചവിട്ടണം. അല്ലാത്തവർക്ക് തിരക്ക് കുറഞ്ഞ ശേഷം വടക്കേനട വഴി ദർശനത്തിന് അവസരമൊരുക്കുന്നതാണ്. അയ്യപ്പ ദർശനവും ജ്യോതിയും കണ്ടുകഴിഞ്ഞവർ ഉടൻ മല ഇറങ്ങണമെന്നാണ് നിർദ്ദേശം.
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് അയ്യപ്പ ഭക്തജനങ്ങൾക്ക് നിർദ്ദേശവുമായി അധികൃതർ. മകര ജ്യോതി ദർശനം കഴിഞ്ഞ് സന്നിധാനത്ത് നിന്ന് ഭക്തർക്ക് മടങ്ങുന്നതിനുള്ള ക്രമീകരണമായി. അയ്യപ്പ ദർശനവും ജ്യോതിയും കണ്ടുകഴിഞ്ഞവർ ഉടൻ മല ഇറങ്ങണമെന്നാണ് നിർദ്ദേശം. അവർ വീണ്ടും ദർശനത്തിന് ശ്രമിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
മകര ജ്യോതി ദർശനം കഴിഞ്ഞ് രണ്ട് രീതിയിലാണ് ഭക്തർ പമ്പയിലേക്ക് മടങ്ങേണ്ടത്. തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിലുള്ള ഭക്തർ അന്നദാന മണ്ഡപത്തിന് സമീപത്തുകൂടി ബെയ്‌ലിപ്പാലം വഴി ജ്യോതിമേട്ടിലെത്തി ചന്ദാനന്ദൻ റോഡ് വഴി പമ്പയ്ക്ക് പോകണം. രണ്ടാമത്തെ പാതയായ പാണ്ടിത്താവളം, താഴെ തിരുമുറ്റം എന്നിവിടങ്ങളിൽ ഉള്ളവർ ദർശൻ കോപ്ലക്‌സ്, കൊപ്രാക്കളം, ഗവ. ആശുപത്രിക്ക് സമീപത്തുകൂടി ജ്യോതിമേട്ടിലെത്തി ചന്ദ്രാനന്ദൻ റോഡിലേക്കും ഭക്തർക്ക് കയറാം.
ALSO READ: മകരവിളക്കും മകരജ്യോതിയും ഒന്നല്ല! വ്യത്യാസം അറിയാം
ദർശനം ലഭിക്കാത്ത അയ്യപ്പഭക്തർ ഇരുമുടിക്കെട്ടുമായി വലിയ നടപ്പന്തൽ വഴി തന്നെ പതിനെട്ടാം പടി ചവിട്ടണം. അല്ലാത്തവർക്ക് തിരക്ക് കുറഞ്ഞ ശേഷം വടക്കേനട വഴി ദർശനത്തിന് അവസരമൊരുക്കുന്നതാണ്. മകരവിളക്ക് ദിവസമായ നാളെ തീർഥാടകരെ വരവേൽക്കാൻ സന്നിധാനത്തും പരിസരത്തും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ദേവസ്വം അധികൃതർ അറിയിച്ചു. സന്നിധാനത്ത് തീർഥാടകരുടെ തിരക്ക് കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.
തിരുവാഭരണവുമായി വരുന്ന സംഘം വൈകിട്ട് 6:15ന് പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിൽ എത്തും. ഇവിടെ ദേവസ്വം മന്ത്രി വിഎൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിക്കും. സോപാനത്ത് എത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് ദീപാരാധന നടക്കും. പിന്നാലെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും.