Sabari rail project: അങ്കമാലി – എരുമേലി ശബരി റെയിൽപ്പാത ഉടനെത്തും, പുതിയ സ്ഥലമെടുപ്പ് വിജ്ഞാപനം ഒരാഴ്ചയ്ക്കകം
Sabarimala Rail Line land acquisition notification: വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി വിജ്ഞാപനവും അനുബന്ധ നടപടികളും പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കൊച്ചി: കേരളത്തിന്റെ ദീർഘകാല സ്വപ്നമായ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയുടെ നിർമ്മാണ നടപടികൾക്ക് വേഗമേറുന്നു. പദ്ധതിക്കായി പുതുക്കിയ സ്ഥലമെടുപ്പ് വിജ്ഞാപനം ഒരാഴ്ചയ്ക്കകം പുറപ്പെടുവിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഇതിനായുള്ള പ്രാഥമിക നടപടികൾ റവന്യൂ ഓഫീസുകളിൽ പുരോഗമിക്കുകയാണ്. 3,810 കോടി രൂപയാണ് പദ്ധതിയുടെ പുതുക്കിയ അടങ്കൽ തുക. പുതിയ ഡി.പി.ആർ (DPR) പ്രകാരം ആകെ 303.58 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പെരുമ്പാവൂർ, മൂവാറ്റുപുഴ, പാലാ എന്നിവിടങ്ങളിൽ നിർത്തിവെച്ചിരുന്ന സ്ഥലമെടുപ്പ് ഓഫീസുകൾ അടിയന്തരമായി വീണ്ടും തുറക്കും. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ സാമൂഹികാഘാത പഠനം നടത്തേണ്ടതുണ്ട്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം, മണക്കാട്, തൊടുപുഴ എന്നിവിടങ്ങളിലും . കോട്ടയം ജില്ലയിലെ രാമപുരത്തും ആണ് പഠനം നടത്തേണ്ടത്. ഈ പഠനത്തിന് ശേഷമായിരിക്കും സ്ഥലത്തിന്റെ വിപണി വിലയും നഷ്ടപരിഹാര തുകയും നിശ്ചയിക്കുക.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി വിജ്ഞാപനവും അനുബന്ധ നടപടികളും പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ശബരിമല തീർത്ഥാടകർക്കും മധ്യതിരുവിതാംകൂറിലെ യാത്രാക്ലേശത്തിനും വലിയ പരിഹാരമാകുന്ന ഈ പാതയ്ക്കായി കെ.ആർ.ഡി.സി.എൽ ആണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്.