11-ാം നാൾ മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ; സങ്കടം മാറാതെ തീരം!
CM and ministers visit homes of missing fishermen: മത്സ്യത്തൊഴിലാളികളെ കാണാതായി 11-ാം നാൾ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും മന്ത്രി ഷിബു ബേബി ജോണും കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു.

Cm Vd Satheesan And Ministers Visit Homes Of Missing Fishermen
തിരുവനന്തപുരം: തങ്ങളുടെ പ്രിയപ്പെട്ടവരെ കടലിൽ കാണാതായതിനെ തുടർന്ന് 11 ദിവസമായി കണ്ണീരുമായി കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സമയംകിട്ടി. മത്സ്യത്തൊഴിലാളികളെ കാണാതായി 11-ാം നാൾ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും മന്ത്രി ഷിബു ബേബി ജോണും കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ ശക്തമല്ല എന്ന് വ്യക്തമാക്കി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരേ രംഗത്ത് എത്തിയിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പ്രധാനപ്പെട്ടവർ ആരും തിരിഞ്ഞുനോക്കിയില്ല എന്ന പരാതിയും മത്സ്യത്തൊഴിലാളികൾക്കിടയിലും കാണാതായവരുടെ കുടുംബാംഗങ്ങൾക്കിടയിലും ഉണ്ടായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് മന്ത്രിമാർ വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി വി ഡി സതീശൻ നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ചു. മന്ത്രി ഷിബു ബേബി ജോണിന് ഒപ്പമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം മുഖ്യമന്ത്രി വാഗ്ദാനംചെയ്തു. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോൾ മാത്രമാണ് തിരച്ചിൽ നിർത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു.
ALSO READ: ക്യൂവിൽ നിൽക്കേണ്ട, ചാറ്റ് ചെയ്ത് ടിക്കറ്റെടുക്കാം; കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്‌സ്ആപ്പിലും
ആദ്യദിവസം മുതൽക്കേ തന്നെ എല്ലാരീതിയിലുമുള്ള തിരച്ചിൽ നടത്തിയിരുന്നു. മോശം കാലാവസ്ഥയിൽ തിരച്ചിലിന് പോകുന്നവർ കൂടി അപകടത്തിൽപെടുമെന്ന സാഹചര്യം എത്തിയപ്പോൾ മാത്രമാണ് താൽക്കാലികമായി തിരച്ചിൽ നിർത്തിയത് എന്നാണ് വിഡി സതീശൻ വിശദീകരിച്ചത്. കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു. രേഷ്മയെയും കുടുംബത്തെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും ഒരു കുടുംബത്തിനും ഉണ്ടാകാൻ പാടില്ലാത്ത ദുരന്തമാണ് അവർ നേരിടുന്നത് എന്നും വിഡി സതീശൻ പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി കുടുംബാംഗങ്ങളോട് സംസാരിച്ചു. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. പുല്ലുവിള സ്വദേശി ജോൺ, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ എന്നിവരുടെ വീടുകളിലാണ് ഇവർ സന്ദർശനം നടത്തിയത്. കാണാതായവരെ കണ്ടെത്തുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സമീപനങ്ങളിൽ ഉള്ള പ്രതിഷേധം കുടുംബാംഗങ്ങൾ മന്ത്രിമാരോട് തുറന്നുപറഞ്ഞു.
മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും അതിന് മാപ്പ് പറയണമെന്നും കാണാതായ ജോണിന്റെ മകൾ ജിജി ആവശ്യപ്പെട്ടു. ഉന്നത പദവികളിൽ ഇരിക്കുന്നവർ ഒരു വിഭാഗം ആൾക്കാരെ കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്നത് ശരിയല്ല. തങ്ങളുടെകൂടി വോട്ട് വാങ്ങിയാണ് മന്ത്രിമാർ ഈ പദവികളിൽ എത്തിയതെന്ന് മറക്കരുതെന്നും ജിജി തുറന്നടിച്ചു.
മത്സ്യത്തൊഴിലാളികളെ കാണാതായി ദിവസങ്ങൾ ഇത്ര പിന്നിട്ടിട്ടും ഫിഷറീസ് മന്ത്രി കുടുംബാംഗങ്ങളെ സന്ദർശിക്കാനോ തിരച്ചിൽ നടപടികൾക്ക് നേതൃത്വം നൽകാനോ തയാറാകാഞ്ഞതിൽ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. തൊഴിലാളികളുടെ കുടുംബങ്ങളോടുള്ള അവഗണന വലിയതോതിൽ ചർച്ചചെയ്യപ്പെടാൻ തുടങ്ങിയതിന് പിന്നാലെയാണ് ഒടുവിൽ 11-ാം നാൾ മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് എത്തിയത്.
English Summary
On the 11th day since the fishermen went missing, Chief Minister VD Satheesan, Home Minister Ramesh Chennithala, Fisheries Minister V.E. Abdul Gafoor and Minister Shibu Baby John visited the homes of the missing fishermen and consoled their families. The search for the missing is still ongoing. The Chief Minister said that the search is stopped only when the weather is adverse. He denied allegations that the rescue operation was delayed.