Rahul Mamkuttathil: യുവതിയുടെ മൊഴികളിൽ വൈരുധ്യം; രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ സംശയവുമായി കോടതി
Rahul Mamkootathil Second Assault Case: രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറങ്ങിയ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ കോടതിയുടെ ഭാഗത്ത് നിന്ന് നിരവധി സംശയങ്ങളാണ് ഉയർന്നുവരുന്നത്.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിന്റെ വിശദമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസിൽ ആദ്യം പരാതിപ്പെടാതെ എന്തുകൊണ്ടാണ് കെപിസിസിക്ക് പരാതി നൽകിയതെന്നും പരാതി നൽകാൻ എന്തുകൊണ്ട് വൈകിയെന്നും കോടതി ചോദിക്കുന്നു. യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്നും കോടതി കണ്ടെത്തി.
രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറങ്ങിയ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ കോടതിയുടെ ഭാഗത്ത് നിന്ന് നിരവധി സംശയങ്ങളാണ് ഉയർന്നുവരുന്നത്. ഇത്രയും വലിയൊരു ഗൗരവകരമായ കുറ്റകൃത്യം നടന്നിട്ടും എന്തുകൊണ്ടാണ് ഈ പരാതി ഉന്നയിക്കാൻ വൈകിയതെന്നാണ് കോടതിയുടെ പ്രധാന ചോദ്യം.
Also Read: രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ എത്തുമോ? സൂചനകൾ ഇങ്ങനെ
പരാതിനൽകാൻ വൈകിയതിന് കാരണമായി തനിക്ക് രാഹുലിനെയും രാഹുലിന്റെ സുഹൃത്തുക്കളെയും പേടിയുണ്ടെന്നാണ് കെപിസിസി പ്രസിഡന്റിന് നൽകിയ പരാതിയിൽ യുവതി പറയുന്നത്. എന്നാൽ സംഭവം തൻ്റെ കുടുംബത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് പെൺകുട്ടി പിന്നീട് പറയുന്നത്. രാഹുൽ തന്നെ വിവാഹം ചെയ്യും എന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നതും പരാതിനൽകാൻ വൈകിയതിന് കാരണമായി പെൺകുട്ടി മറ്റൊരിടത്ത് പറഞ്ഞതായി കോടതി ചൂണ്ടികാട്ടുന്നു.
പരാതി നൽകാനുള്ള കാലതാമസം സംബന്ധിച്ച് പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നാണ് കോടതിയുടെ ഭാഗത്ത് നിന്നുള്ള നിരീക്ഷണം. പ്രോസിക്യൂഷൻ ചില ചാറ്റുകളടക്കം കോടതിക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. ബലാത്സംഗം നടന്നു എന്ന് പറയുന്ന കാലയളവിന് ശേഷവും പ്രതിയും പരാതിക്കാരിയും ബന്ധം തുടർന്നതായി ചാറ്റുകളിൽനിന്ന് വ്യക്തമായതായും കോടതി വ്യക്തമാക്കി.