Thiruvananthapuram Alan Murder: ഗുണ്ടകളെ കൊണ്ടുവന്നത് 16 വയസുകാരൻ; അലൻ കൊലക്കേസിൽ രണ്ട് പേർ പിടിയിൽ
Two Arrested In Alan Murder: അലൻ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. ഗുണ്ടകളെ കൊണ്ടുവന്ന 16 വയസുകാരനും പിടിയിലായി.
തിരുവനന്തപുരത്തെ അലൻ കൊലക്കേസിൽ രണ്ട് പേർ പിടിയിൽ. കേസിലെ ആറും ഏഴും പ്രതികളാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാവാത്തെ 16 വയസുകാരനാണ് അലനെ മർദ്ദിക്കാൻ ഗുണ്ടകളെ കൊണ്ടുവന്നത്. കുട്ടിയെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. നവംബർ 17 വൈകിട്ട് ഏഴ് മണിയോടെയാണ് തിരുവനന്തപുരം തമ്പാനൂർ സ്വദേശിയായ അലൻ (19) കൊല്ലപ്പെട്ടത്.
ജഗതി സ്വദേശി സന്ദീപ് (27), കുന്നുകുഴി സ്വദേശി അഖിലേഷ് (20) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു. കൻ്റോണ്മെൻ്റ് പോലീസാണ് ഇവരെ പിടികൂടിയത്. ജഗതി സ്വദേശിയായ ജോബി (20) ആണ് അലനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് കരുതുന്നു. ഒന്നാം പ്രതിയായ ഇയാൾ മ്യൂസിയം പോലീസ് സ്റ്റേഷനിലെ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
തമ്പാനൂർ തോപ്പിൽ വടകയ്ക്ക് താമസിക്കുന്ന അലനെ ഒരു സംഘം ആളുകൾ കുത്തിക്കൊല്ലുകയായിരുന്നു. തൈക്കാട് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മാച്ചിനിടെ അലൻ്റെ സംഘവും മറ്റൊരു സംഘവും തമ്മിൽ തർക്കമുണ്ടായി. ഇത് സംഘർഷത്തിലേക്ക് നീങ്ങുകയും സംഘർഷത്തിനിടെ അലൻ കൊല്ലപ്പെടുകയുമായിരുന്നു. അക്രമകാരികൾ ഹെൽമറ്റ് കൊണ്ട് അലൻ്റെ തലയിൽ ഇടിച്ചെന്നും കത്തികൊണ്ട് നെഞ്ചിൽ കുത്തിയെന്നും ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചു.
നഗരത്തിൽ ഒരു മാസമായി തുടരുന്ന സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് റിപ്പോർട്ടുകളുണ്ട്. അലനെ കൊലപ്പെടുത്തിയ സംഘത്തിൽ കാപ്പ പട്ടികയിൽ ഉൾപ്പെട്ടവരടങ്ങുന്ന സംഘമുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇവർ ഒരു മാസത്തിനിടെ പലതവണ ഇതേ സ്ഥലത്ത് അലൻ്റെ സംഘവുമായി ഏറ്റുമുട്ടിയിരുന്നു. കമ്മീഷണർ ഓഫീസിന് തൊട്ടടുത്ത് വച്ചായിരുന്നു സംഘർഷങ്ങൾ നടന്നത്. എന്നാൽ, ഇത് തടയാൻ പോലീസിന് സാധിച്ചില്ല. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.