Heavy Rain Damage: തിരുവനന്തപുരത്ത് ശക്തമായ കാറ്റും മഴയും; വ്യാപക നാശം, 12 വീടുകൾ പൂർണമായും തകർന്നു
Thiruvananthapuram Hit by Strong Winds and Heavy Rain: ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ 12 വീടുകൾ പൂർണമായും തകർന്നു. കൂടാതെ, 31 വീടുകൾ ഭാഗികമായും തകർന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നൂറിലധികം ഇടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മെഡിക്കൽ കോളേജിന് മുന്നിൽ മരം വീണ് കൊല്ലം സ്വദേശിക്ക് പരിക്കേറ്റു. ഇദ്ദേഹം നിലവിൽ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ 12 വീടുകൾ പൂർണമായും തകർന്നു. കൂടാതെ, 31 വീടുകൾ ഭാഗികമായും തകർന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നൂറിലധികം ഇടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുകയും പലയിടത്തും വൈദ്യുതിത്തൂണുകൾ വീണ് വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു.
പെരുമ്പഴുതൂർ സ്വദേശിയായ കുട്ടപ്പന്റെ വീട്ടിലേക്ക് രണ്ടു മരങ്ങൾ ഒടിഞ്ഞു വീണെങ്കിലും ആളപായമില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. ചെമ്പഴന്തി, ചാവടിനട, പാച്ചല്ലൂർ, വെങ്ങാനൂർ, കമലേശ്വരം, പനത്തുറ തുടങ്ങിയ പ്രദേശങ്ങളിലും മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. രാതിയിൽ നഷ്ട്ടപെട്ട വൈദ്യുതി ബന്ധം പലയിടത്തും ഇതുവരെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. രാത്രിയിൽ മരം ഒടിഞ്ഞ് വീണതുമായി ബന്ധപ്പെട്ട ഇരുന്നിലേറെ വിളികൾ വന്നതായി അഗ്നിശമ സേന പറഞ്ഞു.
അതെസമയം, സംസ്ഥാനത്തെ ഇന്ന് (മെയ് 24) രണ്ട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്.
ALSO READ: പേമാരി കനക്കും! രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; അനാവശ്യയാത്ര ഒഴിവാക്കുക, മറ്റ് മുന്നറിയിപ്പുകൾ
ഏറ്റവും പുതിയ റഡാർ പ്രകാരം എറണാകുളം, കോഴിക്കോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം / ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരാനും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.