V D Satheesan Profile: പഠിച്ച നിയമം രാഷ്ട്രീയത്തിൽ ആയുധമാക്കി, പറവൂരിൽ നിന്ന് പടത്തലവനിലേക്ക്; വി ഡി സതീശൻ്റെ രാഷ്ട്രീയ വിജയരഹസ്യം
V D Satheesan Political Profile: വികാരത്തേക്കാൾ ഉപരി വിവേകത്തിനും, ശബ്ദത്തേക്കാൾ ഉപരി സംവാദത്തിലെ കൃത്യതയ്ക്കും മുൻതൂക്കം നൽകുന്ന സതീശൻ ശൈലി ഇന്ന് കോൺഗ്രസിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമാണെന്ന് തന്നെ പറയാം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് തുടങ്ങി ഇന്ന് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി എന്ന നിലയിലേക്ക് അദ്ദേഹം എത്തിനിൽക്കുമ്പോൾ വിഡിയുടെ രാഷ്ട്രീയ ജീവിതത്തിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.
കേരള രാഷ്ട്രീയത്തിൽ വസ്തുതകൾ കൊണ്ട് കോട്ട കെട്ടുന്ന നേതാവാണ് വി ഡി സതീശൻ. വികാരത്തേക്കാൾ ഉപരി വിവേകത്തിനും, ശബ്ദത്തേക്കാൾ ഉപരി സംവാദത്തിലെ കൃത്യതയ്ക്കും മുൻതൂക്കം നൽകുന്ന സതീശൻ ശൈലി ഇന്ന് കോൺഗ്രസിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമാണെന്ന് തന്നെ പറയാം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് തുടങ്ങി ഇന്ന് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി എന്ന നിലയിലേക്ക് അദ്ദേഹം എത്തിനിൽക്കുമ്പോൾ വിഡിയുടെ രാഷ്ട്രീയ ജീവിതത്തിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.
വി ഡി സതീശനെന്ന മൂർച്ചയേറിയ ആയുധം
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളിൽ ഏറ്റവും തലയെടുപ്പുള്ള നേതാവാണ് വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി ഡി സതീശൻ. 2001 മുതൽ തുടർച്ചയായി പറവൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി. പറവൂർ എംഎൽഎയായിരുന്ന കാലത്താണ് വി ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കു വരുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ തന്നെ നിയമസഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസിന്റെ മൂർച്ചയേറിയ ആയുധമായിരുന്നു വി ഡി സതീശൻ. ഏതു വിഷയവും ആഴത്തിൽ പഠിച്ച ശേഷം സഭയിലായാലും മാധ്യമങ്ങൾക്ക് മുന്നിലായാലും അവതരിപ്പിക്കുന്നതാണ് വിഡിയുടെ ശൈലി.
ALSO READ: ‘പട നയിച്ചവന്‍ ഭരിക്കട്ടെ’; കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചു
ക്യാമ്പസ് പോരാട്ടങ്ങളിൽ നിന്ന് തുടക്കം
എറണാകുളം ജില്ലയിലെ നെട്ടൂർ സ്വദേശിയായ വി ഡി സതീശൻ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് തൻ്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് എത്തുന്നത്. വടശ്ശേരി ദാമോദര മേനോനാണ് പിതാവ്. മാതാവ് വി വിലാസിനി. നെട്ടൂർ എസ്‍വിയുപി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും പനങ്ങാടിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. ശേഷം തേവര സേക്രഡ് ഹാർട് കോളജിലെ പഠനശേഷം നിയമ ബിരുദം എടുത്തിട്ടുണ്ട്. എംജി സർവകലാശാല യൂണിയൻ കൗൺസിലറും എംജി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
എൻഎസ്‍യു ദേശീയ സെക്രട്ടറിയായും തുടർന്ന് എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. 2001 മുതൽ പറവൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് വിഡി. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി വികസന പ്രവർത്തനങ്ങളിലും ജനകീയ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നതാണ് പറവൂരിലെ അദ്ദേഹത്തിന്റെ വിജയരഹസ്യം.
അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടത്തിയ രാഷ്ട്രീയ സംവാദങ്ങളിലൂടെയാണ് വി ഡി സതീശൻ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരിസ്ഥിതി വിഷയങ്ങളിലും ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെ അനുകൂലിച്ചുമെല്ലാം പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഉയർന്നുവന്ന സ്പ്രിൻക്ലർ ഉൾപ്പടെയുള്ള വിഷയങ്ങളിലെല്ലാം കൃത്യമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്.
മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് സതീശനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ നിയമ പരിജ്ഞാനമാണ്. നിയമ ബിരുദം കൈവശമുള്ള അദ്ദേഹം സഭയിൽ ഉന്നയിക്കുന്ന ഓരോ ആരോപണവും കൃത്യമായ രേഖകളുടെയും നിയമവശങ്ങളുടെയും പിൻബലത്തോടെയാണ്. ഓരോ അഴിമതിയും പുറത്തുകൊണ്ടുവരുമ്പോഴും ഭരണപക്ഷത്തിന് മറുപടിയില്ലാത്ത വിധം പഴുതുകളടച്ചാണ് സതീശൻ പ്രസംഗിക്കുന്നത്.
പ്രതിപക്ഷത്തെ പടത്തലവൻ
ഉമ്മൻ ചാണ്ടി – രമേശ് ചെന്നിത്തല യുഗത്തിന് ശേഷം കേരള കോൺഗ്രസിൽ ഒരു വലിയ നേതൃമാറ്റം ഉണ്ടായപ്പോൾ ഹൈക്കമാൻഡ് ഏൽപ്പിച്ച പ്രതിപക്ഷ നേതാവെന്ന ദൗത്യം സതീശൻ ഭംഗിയായി ഇക്കാലമത്രയും നിറവേറ്റി. ഗ്രൂപ്പിനുള്ളിലെ പല പ്രശ്നങ്ങളെയും വേണ്ടവിധത്തിൽ കൈകാര്യം ചെയ്ത് കോൺഗ്രസിനെ ഇന്നീ വിജയത്തിൻ്റെ കൈപ്പിടിച്ചുകയറ്റിയതിൽ വിഡിയുടെ പങ്ക് ചെറുതായി കാണാൻ സാധിക്കില്ല.
English Summary:
UDF victory in the May 2026 Assembly Elections, Congress Leader V D Satheesan has a vital role in this historical victory. In this situation here is the V D Satheesan Political journey and educational qualification.