V Sivankutty: ‘സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു’; കുഞ്ചാക്കോ ബോബന് മറുപടിയുമായി വി. ശിവന്‍കുട്ടി
V Sivankutty responds to Kunchacko Boban: ഉച്ചഭക്ഷണസമയത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ചാക്കോച്ചനെ ക്ഷണിക്കുന്നുവെന്നും, അത് കുട്ടികള്‍ക്ക് സന്തോഷമാകുമെന്നും, താനും വരാമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാം. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ രുചിയും, മെനുവും അറിയുകയും ചെയ്യാമെന്നും ശിവന്‍കുട്ടി

വി ശിവൻകുട്ടി, കുഞ്ചാക്കോ ബോബൻ
തിരുവനന്തപുരം: ജയിലുകളിലല്ല, സ്‌കൂളുകളിലാണ് മികച്ച ഭക്ഷണം നല്‍കേണ്ടതെന്ന നടന്‍ കുഞ്ചാക്കോ ബോബന്റെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടി രംഗത്ത്. കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് കേട്ടെന്നും, അദ്ദേഹം സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ‘മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്’ എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്നാണ് മനസിലാക്കുന്നതെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. എന്തായാലും ഉച്ചഭക്ഷണസമയത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ചാക്കോച്ചനെ ക്ഷണിക്കുന്നുവെന്നും, അത് കുട്ടികള്‍ക്ക് സന്തോഷമാകുമെന്നും, താനും വരാമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാം. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ രുചിയും, മെനുവും അറിയുകയും ചെയ്യാമെന്നും ശിവന്‍കുട്ടി പറഞ്ഞു. തൃക്കാക്കകര നിയോജകമണ്ഡലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉമ തോമസ് എംഎല്‍എ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ കുഞ്ചാക്കോ ബോബന്‍ നടത്തിയ പരാമര്‍ശത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.
”ജയിലുകളിലാണ് കുറച്ചുകൂടി നല്ല ഭക്ഷണം കിട്ടുന്നതെന്ന് തോന്നുന്നു. അതിലൊരു മാറ്റം വരണം. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവര്‍ക്ക് ഏറ്റവും നല്ല സാഹചര്യം ഒരുക്കാനാണ് ഏത് സര്‍ക്കാരും ശ്രമിക്കേണ്ടത്. ഈ ഭക്ഷ്യപദ്ധതി അതിന് നല്ല ഒരു തുടക്കമാകട്ടെ എന്ന് ആഗ്രഹിക്കുന്നു”- എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍.