VS Achuthanandan: ‘നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന സഖാവ്’; വിഎസിനെക്കുറിച്ച് കെകെ രമ
KK Rema remembers VS Achuthanandan: പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവായിരുന്നു വിഎസ് അച്യുതാനന്ദനെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു
മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുസ്മരിച്ച് കെകെ രമ എംഎല്‍എ. ‘പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവാ’യിരുന്നു വിഎസ് അച്യുതാനന്ദനെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പട്ടതിന് പിന്നാലെ വിഎസ് വീട്ടിലെത്തി തന്നെ സാന്ത്വനിപ്പിക്കുന്നതിന്റെ ചിത്രം പങ്കുവച്ചാണ് രമ കുറിപ്പ് പങ്കുവച്ചത്.
അന്ന് ഒഞ്ചിയത്തെത്തിയ വിഎസ്
സിപിഎമ്മിനുള്ളിലെ എതിര്‍പ്പുകള്‍ വകവയ്ക്കാതെയായിരുന്നു ടിപി കൊല്ലപ്പെട്ടതിന് പിന്നാലെ ഒഞ്ചിയത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ചത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു വിഎസ് ടിപിയുടെ വീട്ടിലെത്തിയത്. അന്ന് രമയുടെ തലയില്‍ കൈ വച്ച് വിഎസ് ആശ്വസിപ്പിക്കുന്ന ചിത്രം അന്നും ഇന്നും കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദൃശ്യങ്ങളാണ്.
Read Also: VS Achuthanandan: വിഎസിന്റെ വിയോഗം, സംസ്ഥാനത്ത് നാളെ പൊതുഅവധി
ടിപി വധക്കേസില്‍ സിപിഎം പ്രതിരോധത്തിലായപ്പോഴും വിഎസ് കൂടുതല്‍ ജനകീയനായതും ഈ സന്ദര്‍ശനത്തോടെയായിരുന്നു. പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചായിരുന്നു വിഎസ് ടിപിയുടെ വീട്ടിലെത്തിയത്. അന്നത്തെ രാഷ്ട്രീയ തിരിച്ചടി സിപിഎമ്മിനെ ഏറെ നാള്‍ പിടിച്ചുലച്ചു.