Wayanad Landslide: അതിജീവനത്തിന്റെ ഒരാണ്ട്; മലയാളിയുടെ ഉള്ളുലച്ച മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നടന്നിട്ട് ഒരു വര്‍ഷം
Wayanad Landslide One Year: പ്രദേശവാസികൾ കലക്ടറേറ്റിൽ വിവരം അറിയിച്ചതിന് പിന്നാലെ പുലർച്ചെ 3.30ഓടെ സേനാസംഘം അപകട സ്ഥലത്ത് എത്തി. ശേഷം എൻഡിആർഎഫും ഫയർ ഫോഴ്‌സും നാട്ടുകാരും സംയുക്തമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മലയാളികളുടെ ഉള്ളുലച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്ന് (ജൂലൈ 30) ഒരു വർഷം. 2024 ജൂലൈ 30ന് രാത്രി 12നും ഒന്നിനും ഇടയ്ക്കാണ് മുണ്ടക്കൈ ചൂരൽമല മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ശക്തമായ മഴയിൽ ചെളിയും മണ്ണും കല്ലും വെള്ളവുമടക്കം പ്രളയജലം താഴേക്ക് ഇരച്ചുവന്നതിനിടയിൽ കുറെ മനുഷ്യർ കുടുങ്ങിപ്പോവുകയായിരുന്നു.
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ജീവൻ മുറുകെപ്പിടിച്ച് ഇറങ്ങി ഓടിയവർ ഉൾപ്പടെ മഴവെള്ളപാച്ചിലിൽ കുടുങ്ങി. കുറേ മനുഷ്യർ ഇരുട്ടിൽ ഓടി രക്ഷനേടിയപ്പോഴും, പലർക്കും പാതിവഴി പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പ്രദേശവാസികൾ കലക്ടറേറ്റിൽ വിവരം അറിയിച്ചതിന് പിന്നാലെ പുലർച്ചെ 3.30ഓടെ സേനാസംഘം അപകട സ്ഥലത്ത് എത്തി. ശേഷം എൻഡിആർഎഫും ഫയർ ഫോഴ്‌സും നാട്ടുകാരും സംയുക്തമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സൈന്യം എയർലിഫ്റ്റിങ് അടക്കം സാധ്യമാക്കി. അതിതീവ്ര മഴയെ തരണം ചെയ്ത് ബെയ്‌ലി പാലം പണിത് സൈന്യം രക്ഷാപ്രവർത്തനം ഊർജിതമാക്കി. പുഞ്ചിരിമുട്ടം മുതൽ ചൂരൽമല വരെ 8600 ചതുരശ്ര കിലോമീറ്ററായിരുന്നു ദുരന്ത വ്യാപനം. ദുരന്തത്തിൽ സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 298 മരണങ്ങളാണ്. കൂടാതെ, 32 പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞപ്പോൾ 223 ശരീര ഭാഗങ്ങളും കണ്ടെത്തി.
ALSO READ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട് ; സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും
ദുരന്തത്തിൽ 35 പേർക്ക് സാരമായി പരിക്കേറ്റു. ഉരുൾപൊട്ടലിൽ, പ്രദേശവാസിയായ നൗഫലിന് നഷ്ടമായത് കുടുംബത്തിലെ 11 പേരെയാണ്. അതേസമയം, സംസ്ഥാന സർക്കാർ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ ടൗൺഷിപ്പ് ഒരുങ്ങുകയാണ്.
ഇവിടെ 410 വീടുകൾ പടുത്തുയർത്തും. മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 27നാണ് ഇതിന് തറക്കല്ലിട്ടത്. ദുരന്തത്തിന് പിന്നാലെ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 772 കോടി രൂപയാണ്. ഇതിൽ 91.74 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഇതിൽ എൽസ്റ്റൺ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മാത്രം 43.56 കോടി രൂപ സർക്കാർ ചെലവഴിച്ചു.