Sabarimala mess: ശബരിമല മെസ് നടത്തിപ്പ് വനിതാ സംരംഭകക്ക്; കൊല്ലം സ്വദേശിനിക്ക് ചരിത്ര നിമിഷം
ആദ്യ ദിവസങ്ങളിൽ ഭക്ഷണത്തിന്റെ അളവിൽ വന്ന ചെറിയ കുറവ് പരാതികൾക്ക് ഇടയാക്കിയെങ്കിലും, അത് വെല്ലുവിളിയായി ഏറ്റെടുത്ത് അടുത്ത ദിവസം മുതൽ പരാതിരഹിതമായി മെസ് മുന്നോട്ട് കൊണ്ടുപോകാൻ സുധയ്ക്ക് കഴിഞ്ഞു.

Sabarimala Mess
ശബരിമല: കഠിനമായ മലകയറ്റവും തിരക്കും നിറഞ്ഞ ശബരിമല സന്നിധാനത്ത് പുതിയൊരു പെൺ ചരിത്രം. കൊല്ലം തേവലക്കര സ്വദേശിനി സുധ പഴയമഠം എന്ന 54 കാരിയാണ് പുതിയ ചരിത്രകഥയിലെ നായിക. ദേവസ്വം ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കുമായി ഭക്ഷണം നൽകുന്ന മെസ് നടത്തിപ്പിന്റെ കരാർ ഒരു വനിതാ സംരംഭക സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. മത്സര ടെൻഡറിലൂടെയാണ് സുധ ഈ വലിയ ദൗത്യം ഏറ്റെടുത്തത്.
സന്നിധാനത്ത് മാത്രം ദിവസവും മൂന്നുനേരം അയ്യായിരത്തോളം പേർക്ക് സുധ ഭക്ഷണം എത്തിക്കുന്നുണ്ട്. ഇതിനുപുറമെ
പമ്പയിൽ 2000 പേർക്ക് അന്നം വിളമ്പണം. നിലയ്ക്കലിൽ 1500 പേർക്കും. അങ്ങനെ ആകെ എണ്ണായിരത്തിയഞ്ഞൂറോളം പേർക്ക് ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സുധയുടെ തോളിലുള്ളത്.
വീട്ടമ്മയിൽ നിന്ന് വലിയ സംരംഭകയിലേക്ക്
2006-ൽ കുടുംബശ്രീയുടെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണം നൽകിക്കൊണ്ടാണ് സുധ തന്റെ യാത്ര തുടങ്ങിയത്. പിന്നീട് ‘ക്വാളിറ്റി’ എന്ന പേരിൽ കാറ്ററിങ് സർവീസ് വിപുലീകരിച്ചു. കഴിഞ്ഞ വർഷം ദർശനത്തിനായി ശബരിമലയിൽ എത്തിയപ്പോൾ കണ്ട മെസ് നടത്തിപ്പാണ് ഇത്തവണ ടെൻഡറിൽ പങ്കെടുക്കാൻ സുധയ്ക്ക് പ്രചോദനമായത്. മണ്ഡലകാലം തുടങ്ങിയത് മുതൽ സന്നിധാനത്തെ ദേവസ്വം മെസ്സിൽ സുധയുണ്ട്. സാധനങ്ങൾ എത്തിക്കുന്നതിനും പാചകത്തിനും നേതൃത്വം നൽകാൻ നൂറോളം ജീവനക്കാർ ഒപ്പമുണ്ടെങ്കിലും എല്ലാത്തിനും മേൽനോട്ടം വഹിച്ച് 24 മണിക്കൂറും സുധ സജീവമാണ്.
ALSO READ:തിരുവാതിര വ്രതം എന്നാണ്? കൃത്യമായ തീയ്യതി,ശുഭകരമായ സമയം അറിയാം
ആദ്യ ദിവസങ്ങളിൽ ഭക്ഷണത്തിന്റെ അളവിൽ വന്ന ചെറിയ കുറവ് പരാതികൾക്ക് ഇടയാക്കിയെങ്കിലും, അത് വെല്ലുവിളിയായി ഏറ്റെടുത്ത് അടുത്ത ദിവസം മുതൽ പരാതിരഹിതമായി മെസ് മുന്നോട്ട് കൊണ്ടുപോകാൻ സുധയ്ക്ക് കഴിഞ്ഞു.
പൊതുപ്രവർത്തകനായ മകൻ സംഗീത് പഴയമഠം അമ്മയ്ക്ക് കരുത്തായി കൂടെയുണ്ട്. പ്രവാസിയായിരുന്ന വിജയൻ പിള്ളയാണ് ഭർത്താവ്. ഡോ. സ്വാതി എസ്. പിള്ള മകളാണ്. മകരവിളക്ക് കഴിഞ്ഞേ ഇനി സുധ നാട്ടിലേക്ക് മടങ്ങുന്നുള്ളൂ.