History of Plum Cake: ക്രിസ്മസ് എത്താറായി…!കഞ്ഞിയിൽ നിന്നും രൂപം മാറിയ കേക്കിന്റെ കഥ അറിയുമോ?
Amazing History of Plum Cake:ധാരാളം നട്സും ഫ്രൂട്സും ചേർത്ത് ഇന്ന് വിപണിയിൽ മുന്നിൽ നിൽക്കുന്നത് പ്ലം കേക്ക് തന്നെയാണ്. എന്നാൽ ഇന്ന് കാണുന്ന കേക്ക് രൂപം മാറി വന്നതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.
ക്രിസ്മസ് ഇതാ എത്താറായി… ഇനി കേക്കിന്റെ കാലമാണ്. ക്രിസ്മസ് കാലത്ത് ഒഴിവാക്കാനാവാത്ത സ്ഥാനമാണ് ഇന്ന് കേക്കിനുള്ളത്. ധാരാളം നട്സും ഫ്രൂട്സും ചേർത്ത് ഇന്ന് വിപണിയിൽ മുന്നിൽ നിൽക്കുന്നത് പ്ലം കേക്ക് തന്നെയാണ്. എന്നാൽ ഇന്ന് കാണുന്ന കേക്ക് രൂപം മാറി വന്നതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.
ഏതാനും നൂറ്റാണ്ടുകൾക്കപ്പുറം യൂറോപ്പിലാണ് കേക്കിന്റെ പിറവി. ആ കാലത്ത് ക്രിസ്മസിന് മതവിശ്വാസികൾ നോമ്പു നോക്കുന്ന വിശ്വാസം നിലനിന്നിരുന്നു. ക്രിസ്മസിന്റെ തലേന്ന് തുറക്കുന്ന നോമ്പിന്റെ അന്ന് ഒരു പ്രത്യേക തരം കഞ്ഞി ഉണ്ടാക്കിയിരുന്നു. പ്ലം പോറിഡ്ജ് എന്നായിരുന്നു അത് അറിയപ്പെട്ടത്. ക്രിസ്മസ് ദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കഞ്ഞി ഉണ്ടാക്കിയത്. ഓട്‌സ്, ഡ്രൈ ഫ്രൂട്‌സ്, തേൻ ചിലർ മാംസവും ചേർത്താണ് കഞ്ഞി ഉണ്ടാക്കിയിരുന്നത്.
Also Read:വെജിറ്റബിൾ കുറുമയിലും രണ്ടു കഷണം ഇറച്ചി കണ്ടാലേ മനസ്സ് നിറയൂ; ഇത് അങ്കമാലിക്കാരുടെ മാത്രം ‘സ്റ്റൈൽ’
എന്നാൽ പിന്നീട് ഓട്‍സിനു പകരം ധാന്യപ്പൊടികളും ഉണക്കമുന്തിരിയും, വെണ്ണയും മുട്ടയും സ്ഥാനം പിടിച്ചു. ഇത് പിന്നീട് കഞ്ഞിയിൽ നിന്നും പുഡ്ഡിങ്ങായി മാറി. എന്നാൽ ക്രിസ്മസ് കഴിഞ്ഞ് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് എന്ന ആഘോഷത്തിനായിരുന്നു ബേക്ക് ചെയ്‌തുള്ള കേക്കുകൾ കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നു.
കേക്കിന്റെ കേരളപ്പെരുമ
കേരളത്തിൽ ആദ്യമായി കേക്ക് ഉണ്ടാക്കിയത് മലബാറാണെന്നാണ് അവകാശം. ബ്രിട്ടിഷ് ആധിപത്യത്തിനു കീഴിലായിരുന്ന കാലത്ത് തലശ്ശേരി മമ്പള്ളി കുടുംബത്തിലെ ബാപ്പു ഒരു ബോർമ നടത്തിയിരുന്നു. മമ്പള്ളീസ് റോയൽ ബിസ്കറ്റ് ഫാക്ടറി എന്നതായിരുന്നു പേര്. കേരളത്തിലെ ആദ്യ ബേക്കറി ഇതായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഒരു ദിവസം കണ്ണൂർ അഞ്ചരക്കണ്ടിയിൽ പ്ലാന്ററായിരുന്ന ഫ്രാൻസിസ് കാർനാക് ബ്രൗൺ എന്ന സായ്പ് ഇംഗ്ലണ്ടിൽ നിന്നെത്തിച്ച ഒരു കേക്കുമായി ബാപ്പുവിനെ കാണാനെത്തി. ഇതുപോലൊരു കേക്ക് ഉണ്ടാക്കി തരാൻ പറഞ്ഞു. ഇതനുസരിച്ച് ബാപ്പു ഉണ്ടാക്കിയതാണു കേരളത്തിലെ ആദ്യ കേക്കെന്നു വിശ്വസിക്കപ്പെടുന്നു.