Chapati in Kerala : മലയാളി ചപ്പാത്തിയുടെ 101 വർഷങ്ങൾ…. കേരളത്തിലേക്ക് റോട്ടി വണ്ടികയറിയ വഴി
History of this roti and how it came to Kerala: സത്യഗ്രഹസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പഞ്ചാബ് പ്രബന്ധ് ശിരോമണി കമ്മിറ്റി വൈക്കത്ത് സൗജന്യ ഭക്ഷണശാല സ്ഥാപിച്ചതാണ് ചപ്പാത്തിയുടെ കേരളത്തിലേക്കുള്ള വരവിന് വഴിതുറന്നത്.
രാവിലെ ആയാലും ഉച്ചയ്ക്കായാലും രാത്രി ആയാലും ചപ്പാത്തി കഴിക്കാൻ മടിയില്ലാത്തവരാണ് നമ്മൾ മലയാളികൾ. അങ്ങ് ഉത്തരേന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ചപ്പാത്തിയെന്ന റോട്ടി എങ്ങനെ കേരളത്തിൽ വന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? പുറം നാട്ടിലേക്ക് പോയ ഏതെങ്കിലും മലയാളി ആവും കേരളത്തിലെത്തിച്ചിട്ടുണ്ടാവുക എന്ന ഊഹത്തിലെത്താൻ വരട്ടെ… അത് വന്ന തിയതിയും കാരണവും ചരിത്ര രേഖകളിൽ എഴുതപ്പെട്ട സംഭവമാണ്
വൈക്കത്തെ പഞ്ചാബി ദാബ
സത്യഗ്രഹസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പഞ്ചാബ് പ്രബന്ധ് ശിരോമണി കമ്മിറ്റി വൈക്കത്ത് സൗജന്യ ഭക്ഷണശാല സ്ഥാപിച്ചതാണ് ചപ്പാത്തിയുടെ കേരളത്തിലേക്കുള്ള വരവിന് വഴിതുറന്നത്. കൃത്യമായി പറഞ്ഞാൽ 1924 ഏപ്രിൽ 28-ന് വൈക്കത്തെത്തിയ ലാലാ ലാൽ സിംഗ്, കൃപാൽ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള 10 പേരടങ്ങുന്ന പഞ്ചാബി സംഘമാണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.
Also read – ധനുമാസത്തിൽ കിട്ടുന്ന ആറാട്ടു കഞ്ഞിയും തിരുവാതിരപ്പുഴുക്കും കഴിച്ചിട്ടുണ്ടോ?
ഏപ്രിൽ 29 മുതൽ ജൂൺ 25 വരെ അവർ ചപ്പാത്തിയും ‘ദാലും’ (പരിപ്പ് കറി) വിളമ്പി. ചോറ് മാത്രം മുഖ്യാഹാരമാക്കിയ മലയാളികൾ ആദ്യമായി ഗോതമ്പുകൊണ്ടുള്ള ഈ വിഭവത്തിൻ്റെ രുചി അറിഞ്ഞത് അപ്പോഴാണ് എന്ന് ചരിത്രം പറയുന്നു. 30,000-ൽ അധികം ആളുകൾക്ക് ഈ കാലയളവിൽ സൗജന്യമായി ഭക്ഷണം നൽകിയെന്നാണ് കണക്ക്. ഇതിനായി ഏകദേശം 4,000 രൂപ ചെലവഴിച്ചതായും പറയുന്നു. ഗോതമ്പ് സ്റ്റോക്കുകൾ തീർന്നതിനെ തുടർന്ന് ജൂൺ 25-ന് പഞ്ചാബി അടുക്കളയുടെ പ്രവർത്തനം അവസാനിപ്പിച്ചു. ചിലപ്പോൾ ഇതാകും കേരളത്തിലെ ആദ്യത്തെ പഞ്ചാബി ദാബയും.